കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളില്‍ കുറഞ്ഞത് 63 പേർക്ക് പരിക്കേറ്റതായി കുവൈറ്റ് അധികൃതർ അറിയിച്ചു.
പരിക്കേറ്റവർക്ക് സുഗമമായ ആരോഗ്യ സേവനങ്ങളും മികച്ച രീതിയിലുള്ള വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കുന്നതിനായി, രാജ്യത്തെ അടിയന്തര ഘട്ട പദ്ധതികള്‍ക്ക് അനുസൃതമായി ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
പരിക്കേറ്റവരില്‍ സാധാരണക്കാർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവർ ഉള്‍പ്പെടുന്നു. അസ്ഥിഭംഗം (fractures), തലയ്ക്കേറ്റ പരിക്കുകള്‍, തലച്ചോറിലെ രക്തസ്രാവം (cerebral hemorrhages), കൈകാലുകള്‍ നഷ്ടപ്പെടല്‍, സ്ഫോടനത്തെത്തുടർന്നുണ്ടായ മറ്റ് പരിക്കുകള്‍, പുക ശ്വസിച്ചതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ എന്നിങ്ങനെ കഠിനവും സങ്കീർണ്ണവുമായ പരിക്കുകളാണ് പലർക്കും ഏറ്റിട്ടുള്ളത്.
ഇതുവരെ ഏഴോളം പ്രധാന അടിയന്തര ശസ്ത്രക്രിയകള്‍ വിജയകരമായി പൂർത്തിയാക്കി. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചുകൊണ്ട് എമർജൻസി ഡിപ്പാർട്ട്‌മെന്റുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍ (ICU), ഓപ്പറേഷൻ തിയേറ്ററുകള്‍ എന്നിവ ഇപ്പോഴും അതീവ ജാഗ്രതയിലാണ്.
അപകടമുണ്ടായ ആദ്യ മണിക്കൂറുകള്‍ മുതല്‍ തന്നെ മെഡിക്കല്‍, നഴ്സിംഗ്, ടെക്നിക്കല്‍ ജീവനക്കാരെ സജ്ജരാക്കിക്കൊണ്ട് അടിയന്തര പദ്ധതികള്‍ സജീവമാക്കുകയും എല്ലാ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലും ജാഗ്രതാ നിർദ്ദേശം ഉയർത്തുകയും ചെയ്തിട്ടുണ്ട്.
സംഭവസ്ഥലത്ത് വെച്ച് തന്നെ പരിക്കുകളുടെ തീവ്രതയനുസരിച്ച് തരംതിരിച്ച് (field triage) അടിയന്തര പരിചരണം നല്‍കുന്നതിനും, പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുമായി മെഡിക്കല്‍ എമർജൻസി ടീമുകളെയും 25 ആംബുലൻസുകളെയും സംഭവസ്ഥലത്തേക്ക് നിയോഗിച്ചിരുന്നു.

