പെണ്‍കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ വൈബ്രേറ്റിംഗ് ഉപകരണം വെക്കുന്നത് പോക്സോ നിയമപ്രകാരം ശരീരത്തിനുള്ളിലേക്ക് കടന്നുകയറിയുള്ള ലൈംഗിക അതിക്രമമായും, ഭാരതീയ ന്യായ സംഹിത / ഐപിസി പ്രകാരം ബലാത്സംഗമായും കണക്കാക്കാമെന്ന് കേരള ഹൈക്കോടതി.
17 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, ഒന്നാം പ്രതി തൃശൂർ സ്വദേശി കെ ജെ ജോഷി സമർപ്പിച്ച അപ്പീല്‍ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയവങ്ങളിലോ യോനീദ്വാരത്തിലോ വൈബ്രേറ്റിംഗ് ഉപകരണം വെക്കുന്നത് തന്നെ അവയവത്തിനുള്ളിലേക്ക് കടന്നുകയറുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. ഇത് പോക്സോ നിയമത്തിലെ സെക്ഷൻ 3(ബി), 4 വകുപ്പുകള്‍ പ്രകാരമുള്ള ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരും. കൂടാതെ, ഐ.പി.സി 375(ബി) വകുപ്പ് പ്രകാരമുള്ള ബലാത്സംഗ കുറ്റവും നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.വ്യാജ പുരാവസ്തു തട്ടിപ്പുകാരൻ മോൻസണ്‍ മാവുങ്കലിന്റെ കൂട്ടാളിയാണ് ശിക്ഷിക്കപ്പെട്ട തൃശൂർ സ്വദേശി ജോഷി. 2019 ജൂലൈ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. മോൻസണ്‍ മാവുങ്കലിന്റെ വീടിന്റെ രണ്ടാം നിലയിലുള്ള ചികിത്സാ മുറിയില്‍ വെച്ച് പെണ്‍കുട്ടിയെ ജോഷി ബലമായി കട്ടിലില്‍ കിടത്തുകയും, യോനി ഭാഗത്ത് വൈബ്രേറ്റിംഗ് കണ്ടീഷനിലുള്ള ഉപകരണം വെച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിൻറെ കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെ സമൂഹത്തില്‍ മോശക്കാരിയായി ചിത്രീകരിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

