മൊറോക്കൻ മിഡ്ഫീല്‍ഡറും ലോകകപ്പിലെ മിന്നും താരവുമായ ഇസ്മായില്‍ സയ്ബാരിയെ സ്വന്തമാക്കി ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക്.
അഞ്ചുവർഷത്തേക്കാണ് കരാർ. ഡച്ച് ക്ലബ്ബായ പി.എസ്.വി. ഐന്തോവന്റെ ഭാഗമായിരുന്ന സയ്ബാരിയെ 57 മില്യണ്‍ ഡോളർ കൈമാറ്റത്തുകയിലാണ് ബയേണിലെത്തിച്ചത്. ഹാരി കെയിൻ, മൈക്കിള്‍ ഒലിസെ, ലൂയിസ് ഡയസ്, ജമാല്‍ മുസിയാള, ലെനാർട്ട് കാള്‍, സെർജ് നാബ്ര എന്നിവരടങ്ങിയ വമ്പൻ ടീമിലേക്കാണ് സയ്ബാരി കൂടിയെത്തുന്നത്.
കുട്ടിയായിരുന്നപ്പോള്‍ ബയേണ്‍ പോലുള്ള ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളുമായി കരാർ ഒപ്പിടുന്നത് സ്വപ്‌നം കണ്ടതാണെന്ന് താരം പ്രസ്താവനയില്‍ അറിയിച്ചു. എല്ലാവർഷവും ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ കിരീടപോരാട്ടങ്ങളിലുണ്ടാവാറുള്ള ബയേണിനായി കഴിയുന്നത്ര കിരീടങ്ങള്‍ നേടുകയെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സയ്ബാരിയുടെ സേവനം നേടിയെടുക്കാനായതില്‍ സന്തോഷിക്കുന്നുവെന്ന് ബയേണ്‍ അറിയിച്ചു.
മൊറോക്കോ പ്രീക്വാർട്ടറിലെത്തിയ ഈ ലോകകപ്പിലെ മികച്ച താരങ്ങളിലൊരാളാണ് ഇരുപത്തഞ്ചുകാരനായ ഈ മിഡ്ഫീല്‍ഡർ. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ സയ്ബാരി, നോക്കൗട്ടില്‍ നെതർലൻഡ്‌സിനെതിരേ ഷൂട്ടൗട്ടില്‍ അവസാനത്തെ പെനാല്‍റ്റി നേടി ടീമിനെ പ്രീക്വാർട്ടറിലെത്തിച്ചു.

