തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകക്കേസില്‍ പ്രതിയായ അഷ്‌കറിന്റെ മൊഴി പുറത്ത്. ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അഷ്‌കർ പൊലീസിനോട് സമ്മതിച്ചതായി റിപ്പോർട്ട്.തിരുവനന്തപുരം ജില്ലയിലെ പനവൂർ കരിക്കുഴി നെല്ലിക്കുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അഖിലയുടെ മകൻ അർഷിദാണ് ക്രൂരമർദനത്തില്‍ കൊല്ലപ്പെട്ടത്.ഭക്ഷണം കഴിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്നെന്നും കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചെന്നുമാണ് അഷ്‌കർ പൊലീസിനോട് പറഞ്ഞത്.
ഇടിയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ ബോധം നഷ്ടമായി. തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനിടെ കുഞ്ഞിന്റെ ശരീരത്തില്‍ മരണകാരണമായ മർദനങ്ങള്‍ ഉള്‍പ്പടെ 51 മുറിവുകള്‍ കണ്ടെത്തി. പൊള്ളിച്ചതിന്റെ പാടും കുട്ടിയുടെ ശരീരത്തിലുണ്ട്. ലൈറ്റർ ഉപയോഗിച്ചാണ് കുഞ്ഞിനെ പൊള്ളിച്ചത് എന്ന് അഷ്‌കർ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

