രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു.
മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി സമർപ്പിച്ചത്. ഇത്തവണ അദ്ദേഹത്തെ വീണ്ടും പാർട്ടി രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നില്ല. മന്ത്രിസ്ഥാനമൊഴിഞ്ഞ ജോർജ് കുര്യൻ ഇനിമുതല്‍ ബി.ജെ.പി ഭരണഘടനാ-സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.
കേരളത്തില്‍ സജീവമായി പ്രവർത്തിക്കാനുള്ള താല്പര്യം അദ്ദേഹം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ തലത്തിലാണോ അതോ കേരളത്തിലാണോ അദ്ദേഹത്തിന് പുതിയ ചുമതല നല്‍കുകയെന്ന കാര്യത്തില്‍ പാർട്ടി ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല.
മൂന്നാം മോദി സർക്കാരില്‍ 2024 ജൂണ്‍ 9-നാണ് ന്യൂനപക്ഷ കാര്യങ്ങള്‍, ഫിഷറീസ്, മൃഗസംരക്ഷണം, ഡയറിയിങ് വകുപ്പുകളുടെ സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്. തുടർന്ന് ഓഗസ്റ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ നിന്നും അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതിയംഗം, കോർ കമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ദീർഘകാലമായി ബി.ജെ.പിയുടെ മുൻനിര നേതാക്കളിലൊരാളാണ്. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും (OSD) ജോർജ് കുര്യൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

