ഒമാനില്‍ വേനല്‍ച്ചൂട് കടുത്തതോടെ വിവിധ വിലായത്തുകളില്‍ അന്തരീക്ഷം ചുട്ടുപൊള്ളുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെല്ലാം റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്.
സിവില്‍ ഏവിയേഷൻ അതോറിറ്റിയുടെ (CAA) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റുസ്താഖിലാണ് ഇത്തവണ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടത്; ഇവിടെ 47.5 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
മറ്റ് പ്രവിശ്യകളിലും സമാനമായ രീതിയില്‍ ജനജീവിതം ദുസ്സഹമാക്കുന്ന കടുത്ത ചൂടാണ് തുടരുന്നത്. ഫഹൂദില്‍ 47.2 ഡിഗ്രി സെല്‍ഷ്യസും, ദിമ അല്‍ വതായീനില്‍ 47.0 ഡിഗ്രി സെല്‍ഷ്യസും താപനില ഉയർന്നു. നിലവില്‍ രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ചൂട് 45 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആമിറാത്ത്, സുനൈന എന്നിവിടങ്ങളില്‍ 46.9 ഡിഗ്രിയും, ബിദ്ബിദ്, ബിദിയ എന്നീ പ്രദേശങ്ങളില്‍ 46.7 ഡിഗ്രിയും ചൂട് എത്തിനില്‍ക്കുന്നു.
ഇവയ്ക്ക് പുറമെ അല്‍ ഖാബില്‍, സമൈല്‍ എന്നിവിടങ്ങളില്‍ 46.6 ഡിഗ്രി സെല്‍ഷ്യസും, അല്‍ അവാബി, സഹം പ്രദേശങ്ങളില്‍ 46.5 ഡിഗ്രി സെല്‍ഷ്യസും താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകല്‍സമയങ്ങളില്‍ പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ-കാലാവസ്ഥാ അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

