കേരളത്തില്‍ ഇന്നുമുതല്‍ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകാനും മരച്ചില്ലകള്‍ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഉള്ള സമയത്ത് മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. അപകടസാധ്യതയുള്ള മരച്ചില്ലകള്‍ മുൻകൂട്ടി വെട്ടിയൊതുക്കണമെന്നും അധികൃതർ അറിയിച്ചു.
വൈദ്യുതി പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകർന്നുവീഴാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ നേരിട്ട് അറ്റകുറ്റപ്പണികള്‍ നടത്തരുതെന്നും അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ കെഎസ്‌ഇബിയുടെ 1912 ഹെല്‍പ്ലൈൻ നമ്പറിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
പത്ര വിതരണക്കാർ, പാല്‍ വിതരണക്കാർ, നിർമാണ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

