സോഷ്യല്‍ മീഡിയയിലെ വിമർശനങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കും മറുപടിയുമായി ഉണ്ണി മുകുന്ദൻ ഫിലിംസ് രംഗത്തെത്തി.
ആന്റണി വർഗീസ് പെപ്പെയുടെ ‘കാട്ടാളൻ’ ചിത്രം ‘മാർക്കോ’ യൂണിവേഴ്സിന്റെ ഭാഗമാണെന്നും ഉണ്ണി മുകുന്ദൻ അതിഥി വേഷത്തില്‍ എത്തുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ താരം ‘കാട്ടാളന്റെയോ’ മറ്റേതെങ്കിലും സിനിമാറ്റിക് യൂണിവേഴ്സിന്റെയോ ഭാഗമല്ലെന്ന് നിർമാണ കമ്പനി വ്യക്തമാക്കി.
ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങള്‍ ശക്തമായി. ‘എല്ലാവരുമായും പ്രശ്നമാണ്’ എന്ന കമന്റിന്, ഉണ്ണി മുകുന്ദൻ ധാർമിക മൂല്യങ്ങളുള്ള വ്യക്തിയാണെന്നും ഒരു നിമിഷം കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുതെന്നും കമ്പനി മറുപടി നല്‍കി.
‘ഈഗോ’യാണ് പ്രശ്നമെന്ന ആരോപണത്തിനും മറുപടി നല്‍കിയ കമ്പനി, ഒരു സംഭവത്തിന്റെ എല്ലാ വശങ്ങളും പുറത്തുള്ളവർക്ക് അറിയില്ലെന്ന് സൂചിപ്പിച്ചു. ആക്ഷൻ സിനിമകള്‍ കുറവായതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മുൻകാല സിനിമകളുടെ പരാജയങ്ങളും ചില തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഉണ്ണിയുടെ കാഴ്ചപ്പാടിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി.
കഴിഞ്ഞ ആറു വർഷത്തിനിടെ ഉണ്ണി മുകുന്ദൻ ആറ് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെന്നും, ദേശീയ അവാർഡും 100 കോടി ചിത്രവും ഈ കമ്പനിക്ക് സമ്മാനിച്ചത് അദ്ദേഹമാണെന്നും നിർമാണ കമ്പനി ഓർമ്മിപ്പിച്ചു. വിമർശനങ്ങള്‍ക്കിടയിലും നല്ല സിനിമകള്‍ക്കാണ് അദ്ദേഹം മുൻഗണന നല്‍കുന്നതെന്നും കൂട്ടിച്ചേർത്തു.
ഉണ്ണി മുകുന്ദൻ ആരാധകരെ നഷ്ടപ്പെടുത്തരുതെന്നും നല്ല സിനിമകളുമായി തിരിച്ചുവരണമെന്നും ആവശ്യപ്പെട്ട ആരാധകർക്ക്, “ഉണ്ണി ഇവിടെത്തന്നെയുണ്ട്, കൂടുതല്‍ ശക്തമായി തിരിച്ചെത്തും” എന്നായിരുന്നു കമ്പനിയുടെ മറുപടി. അതേസമയം, ‘മാർക്കോ 2’ ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ആരാധകരില്‍ നിന്ന് ശക്തമാകുകയാണ്.

