കണ്ണൂർ: അർജുൻ ആയങ്കി റിമാൻഡില്‍. പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു.
കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ആയങ്കിയെ തലശ്ശേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല. ഊന്നുകല്‍ പൊലീസ് നാളെ ഫോർമല്‍ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയില്‍ നല്‍കും.
തളിപ്പറമ്പില്‍ അർജുൻ ആയങ്കി ഉണ്ടെന്ന് അറിഞ്ഞ് ഇന്നലെ ഉച്ചമുതല്‍ പൊലീസ് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ പുലർച്ചെ രണ്ടേ മുക്കാലോയെടാണ് ആയങ്കി പിടിയിലാകുന്നത്. അർജുൻ ആയങ്കിയ്ക്കെതിരെ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം. സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. കണ്ണൂർ സൈബർക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയില്‍ അർജുനെ ഹാജരാക്കുകയായിരുന്നു.
സംസ്ഥാനമാകെ 23 വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. അര്‍ജുനെതിരെ രണ്ട് വധശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിക്കല്‍ കേസും, തട്ടി കൊണ്ടുപോകല്‍ കേസും, അടക്കം ഗുരുതര വകുപ്പുകള്‍ ചേര്‍ത്തുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

