തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.
മുന്നൂറോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇ ഡി സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ല. സംഭവത്തില്‍ എട്ട് പ്രതികളെ പിടികൂടി. എല്ലാ തരത്തിലും അന്വേഷണം നടത്തും. പ്രത്യേക സംഘത്തിൻ്റെ ആവശ്യമില്ല. പൊലീസിന് വീഴ്ച സംഭവിച്ചോ എന്നും പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ഡി ജി പി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രി ഡി ജി പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
അതേസമയം റെയ്ഡിന് പിന്നാലെ സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അന്വേഷണം കടുപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിക്കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍. വീണ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും തീരുമാനമുണ്ട്. ഇന്നലെ നടന്ന റെയ്ഡില്‍ 242 അക്കൗണ്ടുകളിലായി 18 കോടി രൂപയോളം മരവിപ്പിച്ചിരുന്നു. ഇതില്‍ വീണയുടെ ഒന്നരലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്.

