വാഷിങ്ടണ്‍ ഡിസി: ഇറാന്റെ എണ്ണ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ ഉപരോധം നീക്കി യുഎസ്. ട്രഷറി വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡ് ചര്‍ച്ചകളിലെ തീരുമാന പ്രകാരമാണ് നടപടി.
എണ്ണ ഉല്‍പാദനം, വിതരണം, വില്‍പ്പന എന്നിവക്ക് മേലുള്ള ഉപരോധം രണ്ട് മാസത്തേക്കാണ് നീക്കിയതെന്ന് യുഎസ് ട്രഷറി വകുപ്പ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാനും ആണവ പരിശോധനകള്‍ക്ക് അനുമതി നല്‍കാനും ഇറാന്‍ സന്നദ്ധത അറിയിച്ചതായും യുഎസ് ട്രഷറി വകുപ്പ് പറഞ്ഞു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ചര്‍ച്ചകളില്‍, ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനകള്‍ക്ക് വീണ്ടും അനുമതി നല്‍കാനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം സുഗമമാക്കാനും സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പകരമായാണ് യുഎസ് ഉപരോധത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആഗോളവിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് നാല് ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 77 ഡോളര്‍ എന്ന നിലയിലായി. ഡബ്ല്യുടിഐ ക്രൂഡ് 73.38 ഡോളറിലേക്ക് ഇടിഞ്ഞു.”
അന്താരാഷ്ട്ര വിപണിയ്ക്ക് നല്‍കാൻ തങ്ങളുടെ കൈവശം ക്രൂഡ് ഓയില്‍ ഇല്ലെന്ന് ഇറാൻ വെള്ളിയാഴ്ച അറിയിച്ചു. “നിലവില്‍, ഇറാന് കൈവശം വെക്കാൻ മിച്ചമുള്ള ക്രൂഡ് ഓയില്‍ ഇല്ല, അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന വാങ്ങുന്നവർക്ക് പ്രതീക്ഷ നല്‍കാനുള്ളതാണ്,” ഇറാൻ ഓയില്‍ മന്ത്രാലയ വക്താവ് സമൻ ഘോഡോസി പറഞ്ഞു.
.”

