തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്. വിഷയത്തില്‍ ‘ന്യൂസ് മലയാളം’ നല്‍കിയ വാർത്തയെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര നടപടി.
മൂന്ന് തവണയാണ് ഫലപ്രഖ്യാപന തീയതി മാറ്റിവെച്ചത്. ജൂലൈ മൂന്നിന് മുമ്പ് തന്നെ പരീക്ഷകള്‍ പൂർത്തിയായെങ്കിലും ഫലം വൈകിയത് ഉന്നതവിദ്യാഭ്യാസ പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.
സെൻസസ് ഡ്യൂട്ടി കാരണം മൂല്യനിർണയത്തിന് അധ്യാപകരുടെ ക്ഷാമം നേരിട്ടതും പശ്ചിമേഷ്യൻ സംഘർഷം മൂലം ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ വൈകിയതുമാണ് ഫലപ്രഖ്യാപനം നീളാൻ പ്രധാന കാരണമായത്. കൂടാതെ സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതിക തടസ്സങ്ങളും വൈകലിന് കാരണമായെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു.
ഫലപ്രഖ്യാപനം വൈകിയതോടെ ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ ശനിയാഴ്ച ഫലം വരുന്നതോടെ വിദ്യാർത്ഥികള്‍ക്ക് നിലവില്‍ പുരോഗമിക്കുന്ന കോളേജ് അഡ്മിഷൻ നടപടികളില്‍ പങ്കാളികളാകാൻ സാധിക്കും. പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

