കാസർഗോഡ്: സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ പ്രതിശ്രുതവരനെയും വധുവിനെയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനാടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്.
കാസര്‍കോട് കിഴക്കേക്കര സ്വദേശിനി പി അനുശ്രീ (25), കണ്ണൂര്‍ അമ്പത്തട്ട് സ്വദേശി അമല്‍ എന്നിവരുടെ മരണത്തിലാണ് അന്വേഷണം. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിക്കും.
ഡിസംബര്‍ 26-ന് വിവാഹം നിശ്ചയിച്ചിരിക്കെയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവനൊടുക്കിയത്. വീഡിയോ കോളിന് പിന്നാലെയായിരുന്നു സംഭവം. അനുശ്രീയെ കര്‍ണാടകയിലെ ഹുന്‍സൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടല്‍മുറിയിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.
ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്‍സൂര്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു സംഭവം. ഈ സമയത്ത് അനുശ്രീയുമായി ഫോണില്‍ സംസാരിച്ചെന്നും ആ സമയം അമല്‍ വിളിച്ച കാര്യം പറഞ്ഞിരുന്നുവെന്നും അനുശ്രീയുടെ സഹോദരി പറഞ്ഞു. എന്നാല്‍, പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് കുടുംബം പറയുന്നത്. ഹുന്‍സൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

