കൊല്‍ക്കൊത്ത: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ച ഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കി പശ്ചിമബംഗാള്‍ സർക്കാർ. പകരം സസ്യഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനം.
ആഴ്ചയില്‍ ഒരിക്കലാണ് വിദ്യാർഥികള്‍ക്ക് മുട്ട നല്‍കിയിരുന്നത്. അതിനു പകരം മുട്ടയില്‍ നിന്ന് ലഭിക്കുന്ന എല്ലാ പോഷകങ്ങളും ലഭ്യമാക്കുന്ന വിധത്തില്‍ പനീർ, സോയാബീൻ, പയർവർഗങ്ങള്‍, രാജ്മ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഭവം വിളമ്പാനാണ് തീരുമാനം.
ഇന്‍റർനാഷണല്‍ സൊസൈറ്റി ഫോർ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്കോണ്‍) ആണ് അന്നമിത്ര ഫൗണ്ടേഷൻ വഴി സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. കർണാടക, ഒഡീശ എന്നിവിടങ്ങളില്‍ ഇസ്കോണ്‍ ഇത്തരത്തില്‍ മുട്ട , വെളുത്തുള്ളി, ഉള്ളി എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണം വിതരണം ചെയ്തത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ബിജെപി സർക്കാരിന്‍റെ നയം കുട്ടികള്‍ക്ക് പോഷകാഹാരം നിഷേധിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാൻ ആരോപിച്ചു.
അതേസമയം, പുതിയ തീരുമാനത്തിനെതിരെ പോഷകാഹാര വിദഗ്ധരും ചില രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വളർച്ചാ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ മുട്ടയ്ക്ക് പ്രധാന പങ്കുണ്ടെന്നും, പകരം നല്‍കുന്ന ഭക്ഷണത്തിലൂടെ അതേ പോഷകമൂല്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥികളുടെ ആരോഗ്യവും പോഷകസുരക്ഷയും മുൻനിർത്തി സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

