ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിനെതിരായ നടപടിയില്‍ പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.
സമാധാനപരമായ പ്രതിഷേധത്തിന് പൗരന് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നും പൊലീസിന്റെ അമിതാധികാരം ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
പ്രതിഷേധമുണ്ടെന്ന് കരുതി പൊലീസിന് അമിതാധികാരം ഉപയോഗിക്കാൻ ആകില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. പൊലീസ് വിദ്യാർഥികള്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാർജിനെ അംഗീകരിക്കാനാകില്ല. സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമെന്നും കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി.
പൊലീസ് നിയന്ത്രണത്തിന് ഏകീകൃത പ്രോട്ടോക്കോള്‍ വേണം. പ്രക്ഷോഭത്തില്‍ സാമൂഹിക വിരുദ്ധര്‍ ഉണ്ടെങ്കില്‍ പൊലീസ് ശ്രദ്ധിക്കണം. പ്രക്ഷോഭം ഉണ്ടെന്നു കരുതി ലാത്തിചാര്‍ജ് ചെയ്യണമെന്നില്ല. പൊലീസ് സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ ലാത്തി ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും ഉണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം.
പരുക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും കോടതിയില്‍ എത്തിയിരുന്നു. തങ്ങളുടെ വാദം കേള്‍ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാ ഹർജികളും നാളെ ഒന്നിച്ച് കേള്‍ക്കണമെന്ന് കേന്ദ്രം ആവശ്യം അറിയിച്ചു. എല്ലാ ഹർജികളിലും നാളെ വിശദമായ വാദം നടക്കും. അതേസമയം, പൊലീസിനെതിരെയും അർദ്ധസൈനിക വിഭാഗത്തിനെതിരെയും കേസെടുക്കണമെന്നതാണ് ഹർജികളിലെ പ്രധാന ആവശ്യം.

