പരമ്പരാഗത എമിറാത്തി വസ്ത്രമായ 'കന്തൂറയും' 'ഷിമാഗും' ധരിച്ച് ദുബായിലെ ഒരു പള്ളിയില്‍ പെരുന്നാള്‍ നമസ്കാരത്തില്‍ (ഈദ് പ്രാർത്ഥന) പങ്കെടുക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.
ഈ വേറിട്ട കാഴ്ചയെ കൗതുകകരമായ ഒരു സാംസ്കാരിക നിമിഷമായി ചിലർ കാണുമ്പോള്‍, പവിത്രമായ പ്രാർത്ഥനാ ചടങ്ങുകളില്‍ ഒരു യന്ത്രത്തിന് എന്ത് സ്ഥാനമാണുള്ളതെന്ന് മറ്റ് ചിലർ ചോദ്യം ചെയ്യുന്നു. വലിയ രീതിയിലുള്ള ചർച്ചകള്‍ക്ക് ദൃശ്യങ്ങള്‍ വഴിവെച്ചിരിക്കുകയാണ്.
മേഖലയില്‍ ഏറെ പരിചിതമായ 'ബു സുനൈദ' (Bu Sunaidah) എന്ന വിളിപ്പേരുള്ള 'യൂണിട്രീ ജി1' (Unitree G1) ഹ്യൂമനോയിഡ് റോബോട്ടിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. "അല്ലാഹു നിങ്ങളുടെ സല്‍ക്കർമ്മങ്ങള്‍ സ്വീകരിക്കട്ടെ, ഈദ് മുബാറക്. ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടികള്‍ക്കായി ഈ വിദ്യാഭ്യാസപരമായ ഉള്ളടക്കം സമർപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്." ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത് ഇപ്രകാരമാണ്.
ഒരു എസ്‌യുവി വാഹനത്തില്‍ നിന്ന് ഇറങ്ങി, പള്ളിയിലേക്ക് നടന്നുപോകുന്ന റോബോട്ടിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. തുടർന്ന് പള്ളിക്കുള്ളില്‍ പ്രവേശിച്ച് മറ്റ് സ്വദേശി-പ്രവാസി വിശ്വാസികള്‍ക്കൊപ്പം റോബോട്ട് പ്രാർത്ഥനാ ചലനങ്ങള്‍ (നമസ്കാരം) അനുകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പെരുന്നാള്‍ക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ട അസാധാരണമായ ദൃശ്യങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.
Content Highlights: Visuals of a robot attending Eid prayer gatherings at a mosque in Dubai have gone viral on social media, sparking discussions and reactions from users online.

