തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം നല്‍കി എഡിജിപി.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിക്കാണ് എഡിജിപി നിർദേശം നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് 30 ദിവസത്തിനകം നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. ലോണ്‍ ആപ്പിനെതിരെ എടുത്ത കേസും അന്വേഷിക്കും. നിതിൻ രാജിൻ്റെ ഫോണ്‍ വിവരങ്ങള്‍ പുറത്ത് പോകരുതെന്നും അന്വേഷണ സംഘത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ സിസിടിവി ദൃശ്യങ്ങളടക്കം കുടുംബത്തിന് നല്‍കാനും തീരുമാനമുണ്ട്.
ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.
മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന് കെട്ടിടത്തില്‍ നിന്ന് വീണ് അപകടം സംഭവിച്ചിട്ടുണ്ടെന്നും ഉടന്‍ വരണമെന്നും അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം പറഞ്ഞിരുന്നു.
Content Highlights: ADGP directs Crime Branch to submit preliminary report within 15 days on Nithin Raj's death at Ancharakandi Dental College

