ദുബായില്‍ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും പൊതുനിരത്തുകളിലെ അശ്രദ്ധമായ പെരുമാറ്റം കുറയ്ക്കുന്നതിനുമായി പുതിയ നിയമം വരുന്നു.
ഇതുപ്രകാരം, കുട്ടികള്‍ ഇലക്‌ട്രിക് സ്കൂട്ടറുകള്‍ ദുരുപയോഗം ചെയ്താല്‍ മാതാപിതാക്കള്‍ നിയമനടപടി നേരിടേണ്ടി വരും. ഇലക്‌ട്രിക് സ്കൂട്ടറുകള്‍ അശ്രദ്ധമായി ഉപയോഗിക്കുന്നത് വഴി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കായിരിക്കും. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ദുബായ് പോലീസ് തയ്യാറെടുക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനുമാണ് ഈ നീക്കം.
ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉള്‍പ്പെടെയുള്ളവരുമായി സഹകരിച്ചാണ് ദുബായ് പൊലീസ് പദ്ധതി തയ്യാറാക്കുന്നത്. ചെറിയ യാത്രാ വാഹനങ്ങള്‍ ഉയർത്തുന്ന വർദ്ധിച്ചുവരുന്ന അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ഇലക്‌ട്രിക് സ്കൂട്ടറുകള്‍ ഇപ്പോള്‍ വെറുമൊരു വിനോദോപാധി മാത്രമല്ലെന്നും ചില സന്ദർഭങ്ങളില്‍ അവ റോഡ് ഉപയോക്താക്കള്‍ക്ക് യഥാർത്ഥ ഭീഷണിയായി മാറിയിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ നിരോധിത മേഖലകളില്‍ സ്കൂട്ടർ ഓടിക്കുകയോ, നിയമപരമായ വേഗത പരിധി മറികടക്കാൻ സ്കൂട്ടറുകളില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കളെ ഉത്തരവാദികളാക്കുന്നതിലൂടെ ഇത്തരം പ്രവണതകള്‍ തടയാനാണ് നിർദ്ദിഷ്ട നിയമം ലക്ഷ്യമിടുന്നത്.
സുരക്ഷിതമായ പരിധിക്കപ്പുറം ചില സ്കൂട്ടറുകള്‍ മണിക്കൂറില്‍ 120 കിലോമീറ്റർ വേഗതയില്‍ വരെ സഞ്ചരിക്കാൻ കഴിയുന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തി. സ്കൂട്ടറുകള്‍ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരുപയോഗങ്ങള്‍ തടയുന്നതിനുമായി എല്ലാ സ്കൂട്ടറുകളും രജിസ്റ്റർ ചെയ്യാനും നമ്പർ പ്ലേറ്റുകള്‍ നല്‍കാനും പുതിയ നിയമം നിർദ്ദേശിക്കുന്നു.
ഇ-സ്കൂട്ടർ യാത്രക്കാരുടെ നിയമലംഘനങ്ങള്‍ വർദ്ധിച്ച സാഹചര്യത്തില്‍ ദുബായ് പൊലീസ് പരിശോധന കർശനമാക്കിയതിന് പിന്നാലെയാണ് പുതിയ നിയമ നിർമാണം. നഗരത്തില്‍ വർദ്ധിച്ചുവരുന്ന സ്കൂട്ടർ ഉപയോഗം നിയന്ത്രിക്കാനും ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്കൂട്ടറുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാൻ നിർബന്ധിത രജിസ്ട്രേഷനും നമ്പർ പ്ലേറ്റുകളും ഏർപ്പെടുത്താൻ അധികൃതർ പദ്ധതിയിടുന്നു. ചെറിയ യാത്രാ വാഹനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നടപടികള്‍.
Content Highlights: Dubai Police is set to introduce a new law to strengthen road safety measures and curb traffic violations across the city.

