Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്'; വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിന് തടയിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്

'സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്'; വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിന് തടയിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്

Reporter 3 weeks ago

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിന് തടയിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്. അദാനിയുടെ നിയമവിരുദ്ധ നടപടി അനുവദിക്കരുതെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്.

പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും ഹൈക്കമാന്റിന്റെ നിര്‍ദേശമുണ്ട്.

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറിയത് കരാര്‍ ലംഘനമാണ്. വിഴിഞ്ഞം തുറമുഖത്തെ ഇടപാടുകള്‍ സുതാര്യമാക്കണം. സംശയത്തിന്റെ കണികകള്‍ ഉണ്ടാകാന്‍ പാടില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. വിഴിഞ്ഞത്തെ ഓഹരികള്‍ എംഎസ്‌സി കമ്പനിക്ക് നല്‍കിയതില്‍ നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിരുന്നു. ഹൈക്കമാന്റ് നിര്‍ദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചത്.

ഓഹരി കൈമാറ്റം നടത്തണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നും തുടര്‍ തീരുമാനം കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാകുമെന്നുമാണ് വി ഡി സതീശന്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ കൂടിയാലോചനയോ ഇല്ലാതെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ കൈമാറിയത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വിഴിഞ്ഞത്തെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ എന്നും സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ അറിയിച്ചിരുന്നു.





അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ എംഎസ്‌സിക്ക് കൈമാറുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എംഎസ്‌സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ 'മുന്‍ഡി ലിമിറ്റഡ്' ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. ഏകദേശം 13,270 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഓഹരികൈമാറ്റം വിവാദമായതോടെ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. വിഐഎസ്‌എല്‍ എംഡിക്കാണ് അപേക്ഷ നല്‍കിയത്. ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദാനി ലീഗല്‍ വിഭാഗത്തിന്റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് ജൂലൈ ഒന്നിന് അപേക്ഷ സമര്‍പ്പിച്ചത്.




വിഴിഞ്ഞം ഓഹരികൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും കാട്ടി: പിണറായി വിജയൻ

ഓഹരികൈമാറ്റം തടയണമെന്ന് ആവശ്യപ്പെട്ട് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ എംഎസ്സി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള നീക്കം തടയുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നായിരുന്നു സിപിഐഎം ആവശ്യം. തുറമുഖം സംസ്ഥാനത്തിന്റെ തന്നെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടി ഉണ്ടാകണം. 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈമാറണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍ ഈ വ്യവസ്ഥ മറികടന്നുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൈമാറ്റം നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തുറമുഖം പൂര്‍ണ്ണമായി എംഎസ്സിയുടെ കപ്പലുകള്‍ക്ക് മാത്രമായി നീക്കിവയ്ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതോടെ ഈ രംഗത്തെ മത്സര ക്ഷമത ഇല്ലാതാകുന്ന നിലയുണ്ടാകും. മറ്റ് ഷിപ്പിംഗ് കമ്പനികള്‍ക്ക് പ്രവേശനം ലഭിച്ചില്ലെങ്കില്‍ അത് സംസ്ഥാന താല്‍പര്യത്തെ തന്നെ ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Vizhinjam port share transfer issue, Congress high command intervenes to block Adani stake move, sparking political controversy in Kerala.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter