ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളില്‍ കേന്ദ്ര സേനയുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
വെള്ളപ്പൊക്ക ഭീഷണിയും വീടുകളില്‍ വെള്ളം കയറിയ സാഹചര്യവും കണക്കിലെടുത്ത് എൻഡിആർഎഫ് 31 അംഗ സംഘം ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ എന്നിവിടങ്ങളില്‍ ആളുകളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങള്‍ നടക്കുകയാണ്.
ഇന്നലെയും ഇന്നുമായി സംഘം ഈ താലൂക്കുകളില്‍ താമസിച്ച് രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. കൂടാതെ കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഭാഗങ്ങളില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നതിനായി ഐടിബിപി 30 അംഗ സേനാസംഘം ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും എല്ലാ ജനങ്ങളും രക്ഷാസേനയുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകള്‍ എത്രയും വേഗം മാറിത്താമസിക്കാനും ക്യാമ്പുകളിലേക്ക് മാറാനും പൂർണ്ണമായും സഹകരിക്കണമെന്നും അധികൃതർ പറഞ്ഞു.
അടിയന്തര സഹായത്തിന് ബന്ധപ്പെടേണ്ട 24/7 കണ്‍ട്രോള്‍ റൂം നമ്പറുകള്‍:
ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1977 (ടോള്‍ ഫ്രീ), 9495 003640
താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍:
- ചെങ്ങന്നൂർ : 0479 2452334,
- കുട്ടനാട് : 0477 2702221
- ചേർത്തല : 0478 2813103
- അമ്പലപ്പുഴ : 0477 2253771
- കാർത്തികപ്പള്ളി : 0479 2412797
- മാവേലിക്കര : 0479 2302216
ഷട്ടറുകള്‍ക്കടിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള പോള, എക്കല്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ഗതാഗത നിയന്ത്രണത്തോടെ അടിയന്തരമായി നീക്കം ചെയ്യാൻ അദ്ദേഹം നിർദേശവും നല്‍കി. കൂടാതെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും ബന്ധപ്പെട്ട പഞ്ചായത്തിൻ്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വേഗത്തില്‍ നടപ്പിലാക്കാനും വേസ്റ്റ് നീക്കം ചെയ്യുമ്പോള്‍ പ്രദേശത്ത് ഗതാഗതം സുഗമമാക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി പോലീസിൻ്റെയും ട്രാഫിക്കിൻ്റെയും അടിയന്തര സേവനം ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശവും നല്‍കി. കിഴക്കൻ മേഖലയില്‍ നിന്നുള്ള വെള്ളം കടലിലേക്ക് വേഗത്തില്‍ ഒഴുകിപ്പോകാൻ ആവശ്യമായ നടപടികള്‍ ഉടൻ പൂർത്തിയാക്കും.

