ടെഹ്റാൻ: ഗള്‍ഫ് മേഖലയ്ക്ക് മുകളിലൂടെ പറന്ന യുഎസിന്റെ എംക്യു-9 റീപ്പർ ഡ്രോണിനെ തങ്ങളുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വീഴ്ത്തിയതായി അവകാശപ്പെട്ട് ഇറാൻ.
ഇതുകൂടാതെ യുഎസിന്റെ ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്നിംഗ് II സ്റ്റെല്‍ത്ത് ഫൈറ്റർ ജെറ്റിനെ വ്യോമ പ്രതിരോധ സേന ട്രാക്ക് ചെയ്തതായും ഇറാൻ പ്രസ്താവിച്ചു. ഇതിന്റെ വീഡിയോ ഇറാൻ പുറത്തു വിട്ടിട്ടുണ്ട്.
ഇതില്‍ ഏറ്റവും ആകാംക്ഷയുണർത്തുന്നത് യുഎസിന്റെ സ്റ്റെല്‍ത്ത് വിമാനത്തെ ഇറാന്റെ വ്യോമപ്രതിരോധ സേന ട്രാക്ക് ചെയ്ത സംഭവമാണ്. യുഎസിന്റെ ലോകോത്തരമായ സ്റ്റെല്‍ത്ത് സംവിധാനത്തിന്റെ മേന്മയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അസാധാരണമാംവിധം കുറഞ്ഞ റഡാർ എൻജി മാത്രമേ യുഎസിന്റെ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ റിസീവറിലേക്ക് നല്‍കുകയുള്ളൂ. റഡാർ സ്ക്രീനുകളില്‍ ഏകദേശം ഒരു ഗോള്‍ഫ് ബോളിന്റെ വലുപ്പത്തില്‍ മാത്രമേ ഇവ ദശ്യമാകൂ. ഇക്കാരണത്താല്‍ തന്നെ കണ്ടെത്തുക വളരെ ദുഷ്കരമാണ്. യുഎസിന്റെ ഏറ്റവും കാര്യക്ഷമമായ സ്റ്റെല്‍ത്ത് സംവിധാനത്തെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങളാണ് ഇറാൻ പുറത്തു വിട്ടിരിക്കുന്നത്.
ഇതിനു പുറമെയാണ് ഹോർമുസ് കടലിടുക്കിനടുത്ത് ഒരു യുഎസ് എംക്യു-9 റീപ്പർ ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെടുന്നത്. ഇത് ഇറാൻ വികസിപ്പിച്ചെടുത്ത പുതിയൊരു വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് സാധിച്ചത്. അരാഷ്-ഇ കമാൻഗിർ എന്നാണ് ഈ പുതിയ സംവിധാനത്തിന്റെ പേര്. അതെസമയം ഇത്തരമൊരു സംവിധാനം വികസിപ്പിച്ചെടുത്ത കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഇറാന്റെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതിയ വ്യോമപ്രതിരോധ സംവിധാനത്തിന് ഭീഷണികളെ കണ്ടെത്താനുള്ള ശേഷിയുണ്ടെന്ന് ഫാർസ് പറയുന്നു. യുഎസ് ബന്ദർ അബ്ബാസിനടുത്തുള്ള ഒരു ഇറാനിയൻ സൈനിക കേന്ദ്രത്തില്‍ ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ മേഖല വീണ്ടും സംഘർഷഭരിതമാവുകയാണ്. ഈ ആക്രമണത്തിന് പ്രതികാരമായി കുവൈറ്റിലെ അമേരിക്കൻ വ്യോമതാവളത്തിനു നേർക്ക് ഇറാൻ ആക്രമണം നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ മധ്യസ്ഥരുടെ സഹായത്തോടെ ചർച്ചകള്‍ നടത്തി വരുന്നതിനിടെയാണ് ഈ ആക്രമണങ്ങളെന്നത് ആശങ്കയുണർത്തുന്നുണ്ട്.
മാസങ്ങളായി ഇസ്രായേലിന്റെയും യുഎസിന്റെയും ആക്രമണങ്ങളെ നേരിടുന്ന ഇറാന്റെ വ്യോമ പ്രതിരോധ ശേഷി എത്രത്തോളമെന്ന ചർച്ചകള്‍ സജീവമാണ്. ഇറാൻ ഈ വെടിനിർത്തല്‍ കാലയളവില്‍ തങ്ങളുടെ ഡ്രോണ്‍ നിർമാണ ശേഷി വൻതോതില് വർദ്ധിപ്പിച്ചതായി ചില റിപ്പോർട്ടുകള്‍ പറയുന്നുണ്ട്.
മിസൈല്‍ ഡിസൈനിലും നിർമാണത്തിലും ഇറാൻ സ്വയംപര്യാപ്തത നേടിക്കഴിഞ്ഞിട്ടുണ്ടെന്നാണ് വിഷയത്തില്‍ വിദഗ്ധരായ അന്താരാഷ്ട്ര പണ്ഡിതർ പറയുന്നത്. ഇറാന്റെ ആക്രമണങ്ങളുടെ സ്വഭാവം അത് യുദ്ധത്തിന്റെ സാമ്പത്തികശാസ്ത്രം മാറ്റും എന്നതാണ്. വളരെ വിലകുറഞ്ഞ ലളിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച്, യുഎസിന്റെയും ഇസ്രായേലിന്റെയും സങ്കീർണ്ണമായ സംവിധാനങ്ങളെ അപകടത്തിലാക്കുന്നു. റീപ്പർ ഡ്രോണ്‍ തകർത്ത സംഭവം യുഎസിനെ കൂടുതല്‍ ചെലവേറിയ ആയുധങ്ങളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കും. താരതമ്യേന വിലകുറഞ്ഞ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാവുന്ന ഷാഹെദ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് തുടരാൻ ഇറാനും കഴിയും.

