ധാക്ക: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ തിരിച്ച് വൻതോതിലുള്ള അഭയാർത്ഥി പ്രവാഹം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ബംഗ്ലാദേശ്.
ഇക്കാര്യം ബംഗ്ലാദേശ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് മെമ്പർ സെക്രട്ടറി അക്തർ ഹുസൈൻ പാർലമെന്റില്‍ ഉന്നയിച്ചു. അനധികൃത കുടിയേറ്റം പ്രധാന വിഷയങ്ങളിലൊന്നായ ബംഗ്ലാദേശില്‍ നിരവധി എക്സിറ്റ് പോളുകള്‍ ബിജെപിയുടെ വിജയം പ്രവചിക്കുന്നുണ്ട്. അത് സംഭവിച്ചാല്‍ തിരിച്ചുള്ള അഭയാർത്ഥി പ്രവാഹം ഉണ്ടാകുമെന്ന് കരുതിയിരിക്കാനാണ് അക്തർ പാർലമെന്റില്‍ ആവശ്യപ്പെട്ടത്.
ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്നാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം തന്റെ റാലികളില്‍ പ്രത്യേകം പരാമർശിച്ചിരുന്നു. ഇത് സംസ്ഥാനത്ത് വലിയ ഭീതിയും ജനിപ്പിച്ചിട്ടുണ്ട്. എസ്‌ഐആറിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടിരുന്നു.
ബംഗ്ലാദേശില്‍ വലിയൊരു 'അഭയാർഥി പ്രവാഹം' ഉണ്ടാകുമെന്ന് അക്തർ ഹുസൈൻ പറഞ്ഞു. കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചയക്കില്ലെന്ന് യാതൊരു ഉറപ്പുമില്ല. ഈ പ്രതിസന്ധിയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അക്തർ ഹുസൈന്റെ ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. അക്തർ ഹുസൈന്റെ വാക്കുകള്‍ അപകടകരമാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. "പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വിജയമുണ്ടായാല്‍ നുഴഞ്ഞുകയറ്റം തടയുകയും ബംഗ്ലാദേശി മുസ്ലീങ്ങളെ തുരത്തുകയും ചെയ്യുമെന്ന് ബംഗ്ലാദേശ് എംപി അക്തർ ഹുസൈൻ ഇന്ന് ബംഗ്ലാദേശ് പാർലമെന്റില്‍ പറഞ്ഞു. ഇത് അപകടകരമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായികള്‍ പതുക്കെ മുന്നിലേക്ക് വരുന്നു," അദ്ദേഹം പറഞ്ഞു.
മമത ബാനർജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കുടിയേറ്റക്കാരെ സംരക്ഷിക്കുന്നു എന്ന ആരോപണം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായി ഉന്നയിച്ചിരുന്നു. ബിജെപി അധികാരത്തിലേറിയാല്‍ അനധികൃത കുടിയേറ്റത്തിന് തടയിടുമെന്ന് പ്രചാരണ പരിപാടിയില്‍ നിരവധി നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
അതെസമയം അതിർത്തിയില്‍ നുഴഞ്ഞു കയറ്റമുണ്ടെങ്കില്‍ അത് തടയേണ്ടത് കേന്ദ്ര സർക്കാരാണെന്ന നിലപാടായിരുന്നു തൃണമൂലിന്റേത്. കേന്ദ്രത്തിനാണ് അതിർത്തി കാക്കാനുള്ള ചുമതല. അവർ അത് ശരിയായി നിർവഹിക്കാത്തതിന് സംസ്ഥാന സർക്കാരിന് എന്ത് ചെയ്യാൻ പറ്റുമെന്ന് മമത ചോദിച്ചു. അതിർത്തിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം കേന്ദ്രത്തിന്റെ നിഷ്ക്രിയത്വമാണെന്നും തൃണ മൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു.

