ഇന്ത്യൻ ഫുട്ബോള്‍ ആരാധകർക്ക് വലിയ ആവേശമായി ബ്രസീല്‍ ടീമുമായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഒക്ടോബർ 3ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ബ്രസീലിനെതിരേ ഇന്ത്യ ബൂട്ടണിയുമ്പോള്‍ അത് ചരിത്ര നിമിഷമായി മാറും. ജയ പരാജയങ്ങള്‍ക്കപ്പുറം ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഇത് വലിയൊരു അംഗീകാരമാണ്.
ലോകകപ്പ് ഫുട്ബോളിന്റെ സമയത്ത് ബ്രസീല്‍ ടീമിന് ഇന്ത്യൻ ആരാധകർ നല്‍കിയ പിന്തുണയാണ് ഇത്തരമൊരു സൗഹൃദ മത്സരം കളിക്കാൻ ബ്രസീല്‍ ടീമിനെ പ്രേരിപ്പിച്ചത്. ബ്രസീല്‍ കളിക്കുക ഒന്നാം നിര ടീമുമായിട്ടായിരിക്കില്ലെന്നുറപ്പ്. എങ്കിലും ബ്രസീല്‍ ടീം ഇന്ത്യയില്‍ കളിക്കുന്നു എന്നത് തന്നെ ചരിത്ര സംഭവമായി കാണാം.
നേരത്തെ അണ്ടർ 17 ലോകകപ്പ് മത്സരം ബ്രസീല്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആരാധകരുടെ ആവേശം ബ്രസീല്‍ ടീമിന് നന്നായി അറിയാവുന്നതാണ്. ബ്രസീല്‍ ടീമിനൊപ്പം ചില പ്രമുഖരെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്തായാലും ബ്രസീല്‍ ടീമിന്റെ വരവിനെ ആഘോഷമാക്കാൻ പോവുകയാണ് ആരാധകർ.
എന്നാല്‍ ബ്രസീലിന് എതിരാളികളായി കളിക്കുന്ന ഇന്ത്യക്ക് നിലവാരമുള്ള ഫുട്ബോള്‍ കാഴ്ചവെക്കാൻ സാധിക്കേണ്ടതായുണ്ട്. ബ്രസീലുമായുള്ള മത്സരമായതിനാല്‍ ഈ പോരാട്ടത്തിന് ലോക ശ്രദ്ധ ലഭിക്കും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നിലവാരം താഴോട്ട് പോയാല്‍ അത് ഇന്ത്യൻ ഫുട്ബോളിന് വലിയ നാണക്കേടായി മാറുമെന്നുറപ്പാണ്.
അതുകൊണ്ടുതന്നെ ഏറ്റവും മികച്ച നിരയോടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പരിശീലകനായ ഖാലിദ് ജമീലിന് മുന്നിലുള്ളത്. ഇന്ത്യ ബ്രസീലിനെതിരേ കളത്തിലിറക്കുന്ന സ്റ്റാർട്ടിങ് ഇലവനില്‍ ആരൊക്കെ ഉള്‍പ്പെടും?. സാധ്യതകള്‍ പരിശോധിക്കാം.
മുന്നേറ്റത്തില്‍ വലത് വിങ്ങില്‍ ലാലിയൻസുവാല ചാങ്തെയെ പ്രതീക്ഷിക്കാം. ഐഎസ്‌എല്ലില്‍ മോഹൻ ബഗാനായി കളിക്കുന്ന താരം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നവനാണ്. യുവതാരമായ ചാങ്തെയ്ക്ക് മികവ് കാട്ടാനുള്ള സുവർണ്ണാവസരമാണ് കെെവന്നിരിക്കുന്നത്. ലെഫ്റ്റ് വിങ്ങില്‍ നൗറേം മഹേഷ് സിങ്ങിനെ പ്രതീക്ഷിക്കാം. 27കാരനായ താരം ഐഎസ്‌എല്ലില്‍ ഈസ്റ്റ് ബംഗാളിന്റെ താരമാണ്. സെൻഡ്രല്‍ ഫോർവേഡായി റഹിം അലിയെ പ്രതീക്ഷിക്കാം. 26കാരനായ താരം മികവ് കാട്ടാൻ കഴിവുള്ളവനാണ്.
Shreyas Iyer: ശ്രേയസ് അയ്യർ ഇന്ത്യക്ക് അനുയോജ്യനായ ടി20 നായകനല്ല, ദൗർബല്യങ്ങളേറെ; 10 മത്സരങ്ങള്‍ക്ക് ശേഷമുള്ള ക്യാപ്റ്റന്റെ റിപ്പോർട്ട് കാർഡിതാ
മധ്യനിരയില്‍ ഇന്ത്യ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ കളിപ്പിച്ചേക്കും. അറ്റാക്കിങ് മിഡ്ഫീല്‍ഡർ റോളില്‍ സഹലുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. സെൻഡ്രല്‍ മിഡ്ഫീല്‍ഡില്‍ അനിരുദ്ധ് താപ്പയേയും ലാലെങ്മാവിയ റാള്‍ട്ടയേയും സെൻഡ്രല്‍ മിഡ്ഫീല്‍ഡില്‍ പ്രതീക്ഷിക്കാം. ഇന്ത്യയുടെ മധ്യനിര താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തുന്നവരാണ്. ഇവരുടെ പ്രകടനം ബ്രസീലിനെതിരേ നിർണ്ണായകമായി മാറുമെന്നുറപ്പാണ്.
പ്രതിരോധത്തിലും ഇന്ത്യക്ക് കരുത്തുറ്റ താരനിരയുണ്ടാവും. റെെറ്റ് ബാക്കില്‍ നിഖില്‍ പൂജാരിയെ പ്രതീക്ഷിക്കാം. സെൻഡ്രല്‍ ബാക്കില്‍ സന്ദേശ് ജിങ്കന് സീറ്റുറപ്പിക്കാം. സീനിയർ താരമായ ജിങ്കന്റെ പ്രതിരോധത്തിലെ പ്രകടനം ഇന്ത്യക്ക് നിർണ്ണായകമായി മാറുമെന്ന് പറയാം. അൻവർ അലിയെ സെൻഡ്രല്‍ ബാക്കില്‍ കളിപ്പിക്കുമ്പോള്‍ സുബാസിഷ് ബോസിനെ ലെഫ്റ്റ് ബാക്കിലും കളിപ്പിക്കാനാണ് സാധ്യത. ഗോള്‍ വലക്ക് മുന്നില്‍ ഗുർപ്രീത് സിങ് സന്ധുവിനും സീറ്റുറപ്പിക്കാം.
ഇന്ത്യയുടെ സാധ്യതാ സ്റ്റാർട്ടിങ് ഇലവൻ: ലാലിയൻസുവാല ചാങ്തെ, നൗറേം മഹേഷ് സിങ്, റഹിം അലി, സഹല്‍ അബ്ദുല്‍ സമദ്, അനിരുദ്ധ് താപ്പ, ലാലെങ്മാവിയ റാള്‍ട്ട, നിഖില്‍ പൂജാരി, സന്ദേശ് ജിങ്കൻ, അൻവർ അലി, സുബാസിഷ് ബോസ്, ഗുർപ്രീത് സിങ് സന്ധു (ഗോള്‍ കീപ്പർ)

