ന്യൂഡല്‍ഹി: സിജെപി സമരം പിൻവലിച്ചു. സർക്കാർ തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി മാത്രം മതിയാകില്ലെന്നും, തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നും നേരത്തെ സിജെപി വ്യക്തമാക്കിയിരുന്നു.
ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി കേന്ദ്രമന്ത്രിമാര്‍ അല്‍പ്പസമയം മുമ്പ് നടത്തിയ മൂന്നാംവട്ട ചർച്ചയില്‍ സിജെപി നേതാക്കളെ അറിയിച്ചു. ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ നഷ്ടപരിഹാരവും, പോലീസ് കേസുകള്‍ പിൻവലിക്കലുമായിരുന്നു ഉന്നയിക്കപ്പെട്ട ആവശ്യം. ഇവ രണ്ടും കേന്ദ്രം അംഗീകരിച്ചതായാണ് വിവരം. എന്നാല്‍, നഷ്ടപരിഹാരം 1 കോടി കൊടുക്കാൻ കഴിയില്ലെന്ന് കേന്ദ്രം നിലപാടെടുത്തതായും വിവരമുണ്ട്. എത്ര തുക കൊടുക്കാനാകും എന്ന് കേന്ദ്രം അധികം താമസിയാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും, പോലീസ് കേസുകളുടെ കാര്യത്തിലും കഴിഞ്ഞ ദിവസം തന്നെ ചർച്ച നടത്തി തീരുമാനമായിരുന്നതാണ്. ഇക്കാര്യത്തില്‍ ഒന്നുകൂടി വ്യക്തത വരുത്താനാണ് സിജെപി നേതാക്കള്‍ ജന്തർ മന്തറില്‍ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാർ അല്‍പസമയം മുമ്പ് നടത്തിയ ചർച്ചയില്‍ ഇക്കാര്യത്തിലും ഉറപ്പ് വന്നു.
കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരും കോക്ക്റോച്ച് ജനത പാർട്ടി (CJP) വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരും സംയുക്തമായാണ് തീരുമാനം പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിലായിരുന്നു സിജെപി നേതാക്കളും മന്ത്രിമാരും തമ്മിലുള്ള ചർച്ച. പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും നിയമനടപടികളും പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചു. ഇതുവരെ എടുത്ത എഫ്‌ഐആറുകളുടെ പകർപ്പ് സിജെപി നേതാക്കള്‍ക്ക് നല്‍കുമെന്നും ഉറപ്പ്. നല്ല വിശ്വാസത്തില്‍ സമരം അവസാനിപ്പിക്കുന്നതായി നേതാക്കള്‍ വ്യക്തമാക്കി.
അതെസമയം 1 കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നതില്‍ ചെറിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന അളവിലേ നഷ്ടപരിഹാരം നല്‍കാനാകൂ എന്ന് കേന്ദ്ര മന്ത്രിമാർ സിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് നല്ഡകാൻ കഴിയുന്നതിന്റെ പരമാവധി തുക നല്‍കും.
നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുകളാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി യുവാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചെങ്കിലും സർക്കാർ അനങ്ങിയില്ല. ഇത് യുവാക്കളെ കൂടുതല്‍ പ്രകോപിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥി നേതാവും സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റുമായ അഭിജീത് ദിപ്കെ തുടക്കമിട്ട കോക്ക്‌റോച്ച് ജനതാ പാർട്ടിക്ക് വൻ പിന്തുണയാണ് പിന്നീട് ലഭിച്ചത്. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ജനകീയ മുന്നേറ്റമായി ഇത് മാറി.

