ഫിഫ ഫുട്ബോള്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിലേക്കുള്ള ദൂരം കുറഞ്ഞ് വരികയാണ്. ജൂണ്‍ 11 മുതലാണ് വിശ്വ കാല്‍പ്പന്ത് മാമാങ്കം ആരംഭിക്കുന്നത്.
ഇത്തവണ പല ഇതിഹാസ താരങ്ങളുടേയും അവസാന ലോകകപ്പായതിനാല്‍ ആരാധകരെല്ലാം വലിയ പ്രതീക്ഷയിലാണ്. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മർ എന്നിവരിലൊരാള്‍ കിരീട നേട്ടത്തോടെ ബൂട്ടഴിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇത്തവണത്തെ ഫുട്ബോള്‍ ലോകകപ്പിനായുള്ള ടീമുകളെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. സമീപകാലത്തെ ഫോമും ഫിറ്റ്നസും ഉള്‍പ്പെടെ ഏറ്റവും കരുത്തുറ്റ ടീമിനെത്തന്നെയാണ് എല്ലാവരും പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടങ്ങളും പ്രതീക്ഷിക്കാം. ഇത്തവണ ടീമുകളെ തിരഞ്ഞെടുത്തപ്പോള്‍ ചില സൂപ്പർ താരങ്ങള്‍ തഴയപ്പെട്ടു എന്നതാണ് എടുത്തു പറയേണ്ടത്. ഇത്തരത്തില്‍ തഴയപ്പെട്ടവരില്‍ ആരാധകർക്ക് ഏറ്റവും കൂടുതല്‍ നഷ്ടബോധം തോന്നിപ്പിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
റോബർട്ട് ലെവൻഡോസ്കി
പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കിയെ ഇത്തവണ ആരാധകർ മിസ് ചെയ്യുമെന്നുറപ്പാണ്. പോളണ്ട് ടീമില്‍ ഇത്തവണ ലെവൻഡോസ്കി ഉള്‍പ്പെട്ടിട്ടില്ല. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രെെക്കർമാരിലൊരാളായ ലെവൻഡോസ്കി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കൊപ്പം കിടിലൻ പ്രകടനമാണ് നടത്തിയിരുന്നത്. കരിയറിലെ അവസാന ഫുട്ബോള്‍ ലോകകപ്പാണ് ലെവൻഡോസ്കിയെ കാത്തിരിക്കുന്നത്. എന്നാല്‍ കളിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചില്ലെന്നത് ആരാധകർക്കും വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്.
ഹാരി മഗ്യൂയിർ
ഇംഗ്ലണ്ടിന്റെ സീനിയർ താരമായ ഹാരി മഗ്യൂയിറിനെ ഇത്തവണ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. പരിശീലകനായ തോമസ് ടച്ചല്‍ ചില കടുത്ത നീക്കങ്ങളാണ് ഇത്തവണത്തെ ലോകകപ്പിലെ ടീമില്‍ എടുത്തിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും സമീപകാലത്ത് ഭേദപ്പെട്ട പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. മഗ്യുയിറിന്റെ തഴയല്‍ ഇംഗ്ലണ്ട് ആരാധകരെ സംബന്ധിച്ചും ഞെട്ടിക്കുന്ന തീരുമാനമായിരുന്നുവെന്ന് തന്നെ പറയാം.
റോഡ്രിഗോ
ഇത്തവണ ശക്തമായ താരനിരയോടെയാണ് ബ്രസീല്‍ വരുന്നത്. നെയ്മറെയടക്കം ബ്രസീല്‍ ടീമിലേക്ക് കൊണ്ടുവന്നു. എന്നാല്‍ മികച്ച ഫോമിലുള്ള ചില താരങ്ങളെയെങ്കിലും തഴയാൻ പരിശീലകനായ കാർസോല് ആഞ്ചലോട്ടി നിർബന്ധിതനായിട്ടുണ്ട്. ഇതിലൊരാളാണ് 25 കാരനായ റോഡ്രിഗോ. റയല്‍ മാഡ്രിഡ് താരത്തെ ഇത്തവണ ലോകകപ്പ് ടീമില്‍ ബ്രസീല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിങ്ങർ റോളില്‍ മിന്നിക്കുന്ന താരത്തിന് സമീപകാലത്തെ പരിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ടെന്ന് തന്നെ പറയാം.
ജാവോ പെഡ്രോ
ഇത്തവണ ബ്രസീല്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ജാവോ പെഡ്രോ. 24കാരനായ ചെല്‍സി താരം കിടിലൻ ഫോമിലാണുള്ളത്. ഈ സീസണില്‍ 20 ഗോളടക്കം നേടി മിന്നിക്കാൻ പെഡ്രോക്കായിരുന്നു. എന്നാല്‍ ആഞ്ചലോട്ടി താരത്തെ ബ്രസീല്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. പെഡ്രോക്കും വിശ്വസിക്കാനാവാത്ത തീരുമാനമായിരുന്നു ഇത്. പെഡ്രോയെ തഴഞ്ഞതിന് പിന്നാലെ രൂക്ഷ വിമർശനം ബ്രസീല്‍ ആരാധകരും ഉയർത്തിയിരുന്നു.
RR vs SRH IPL 2026 Eliminator: അടിയുടെ പൊടിപൂരം, പ്ലേ ഓഫില്‍ വെെഭവിന് ചരിത്ര റെക്കോഡ്, ക്രിസ് ഗെയ്ലിന്റെ സിക്സർ റെക്കോഡ് തൂക്കി
റിച്ചാർലിസൻ
ബ്രസീലിന്റെ റിച്ചാർലിസനും ഇത്തവണ ആരാധകർ പ്രതീക്ഷ അർപ്പിച്ച താരങ്ങളിലൊരാളാണ്. ഇതിനോടകം ബ്രസീലിനൊപ്പം ലോകകപ്പ് കളിക്കാനടക്കം താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ റിച്ചാർലിസിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇത് താരത്തിനും ആരാധകർക്കും ഒരുപോലെ നിരാശപ്പെടുത്തുന്ന താരമായിരുന്നു. എന്തായാലും ഇത്തവണ ശക്തമായ താരനിരയാണ് ബ്രസീലിനൊപ്പമുള്ളത്.

