തിരുവനന്തപുരം: രാജ്യത്തെ ആദ്യ വയോജന വകുപ്പ് മന്ത്രിയാകാൻ സിപി ജോണ്‍. മുഖ്യമന്ത്രി വിഡി സതീശന്റെ സ്വപ്ന പദ്ധതി കൂടിയാണ് ഈ വകുപ്പിന്റെ രൂപീകരണം.
ജപ്പാനിലും മറ്റ് വിദേശ രാജ്യങ്ങളിലും ഉള്ളതു പോലത്തെ വയോജന സൗഹാർദ്ദ അന്തരീക്ഷം കേരളത്തിലും സൃഷ്ടിക്കുക എന്നതാണ് ഈ വകുപ്പിന്റെ ഉദ്ദേശ്യം. വിഡി സതീശന്റെ പ്രത്യേക താല്‍പര്യത്തിലാണ് ഈ വകുപ്പ് സിപി ജോണിലേക്ക് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്ന വയോജന വകുപ്പ്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വകുപ്പിന്റെ രൂപീകരണത്തിന് തീരുമാനമെടുത്തിരുന്നു.
അതെസമയം മന്ത്രിപ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. വകുപ്പുമായി ബന്ധപ്പെട്ട രൂപീകരണ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ നടപടികള്‍ പൂർത്തിയായാല്‍ മന്ത്രി പ്രഖ്യാപനം ഉണ്ടാകും. ഉത്തരവ് ഉഠൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഗതാഗത വകുപ്പാണ് സിപി ജോണ്‍ കൈകാര്യം ചെയ്യുന്നത്. ഇതിനോടൊപ്പം വയോജന വകുപ്പു കൂടി ഏറ്റെടുക്കേണ്ടി വരും.
സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സർക്കാർ വയോജന വകുപ്പിന് രൂപം നല്‍കിയത്. വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അവകാശ സംരക്ഷണം തുടങ്ങിയവയാണ് ഈ വകുപ്പിന്റെ ലക്ഷ്യമെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നേരത്തെ കേട്ടിരുന്നത് വയോജന വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ്. വിഡി സതീശന്റെ സ്വപ്ന വകുപ്പായതിനാല്‍ അദ്ദേഹം തന്നെ കൈകാര്യം ചെയ്യുമെന്ന് പൊതുവെ ധാരണയുണ്ടായി. എന്നാല്‍ ധനവകുപ്പ് സ്വയം ഏറ്റെടുത്ത മുഖ്യമന്ത്രി വയോജന വകുപ്പ് മന്ത്രിസഭയിലെ ഏറ്റവും ഉയർന്ന കാഴ്ചപ്പാടുകളുള്ളയാളെന്ന ഖ്യാതിയുള്ള സിപി ജോണിന് നല്ടകാൻ തീരുമാനിക്കുകയായിരുന്നു.
കോണ്‍ഗ്രസിനകത്തു തന്നെ പുതിയ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതില്‍ വിയോജിപ്പ് നിലനിന്നിരുന്നു. വിഡി സതീശൻ വിരുദ്ധ വിഭാഗം ഇക്കാര്യത്തില്‍ കർശന നിലപാട് സ്വീകരിച്ചെന്നാണ് വിവരം.
ജപ്പാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പഠിച്ച് വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സമഗ്ര പദ്ധതികള്‍ തയ്യാറാക്കുകയാണ് വയോജന വകുപ്പിന്റെ പ്രാഥമികമായ ഉത്തരവാദിത്വം. കേരളം ഒരു പരിഷ്‌കൃത സമൂഹമാണെന്ന് ലോകത്തോട് അഭിമാനത്തോടെ പറയാൻ കഴിയുന്ന തരത്തില്‍ മുതിർന്ന പൗരന്മാരെ കരുതലോടെ ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രസ്താവിക്കുകയുണ്ടായി. വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് പുതിയ വകുപ്പിന്റെ പ്രധാന ലക്ഷ്യം.

