തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്തും കേന്ദ്ര ഏജൻസികളെ ആയുധമാക്കിയും പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടാമെന്ന് വ്യാമോഹിക്കുന്നവർക്ക് കേരളീയ സമൂഹം മറുപടി നല്‍കുമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി.
കഴിഞ്ഞ കുറച്ചുനാളുകളായി തുടരുന്ന ഈ രാഷ്ട്രീയ പകപോക്കലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ നടന്ന റെയ്ഡുകള്‍. ഇത്തരം ഭീഷണികള്‍ കൊണ്ട് സഖാവ് പിണറായി വിജയനെ തളർത്താമെന്ന് ആരും കരുതേണ്ട എന്ന് ശിവൻകുട്ടി പറഞ്ഞു.
ജനാധിപത്യപരമായ ഏതൊരു അന്വേഷണത്തെയും നേരിടാൻ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഇതൊരു അന്വേഷണമല്ല, മറിച്ച് കേരളത്തിലെ ഇടതുപക്ഷ ജനനായകനെ ലക്ഷ്യം വച്ചുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ്. ഇത് ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയാകുന്നു. ഇവിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് പ്രകടമാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി എന്നതില്‍ വലിയ ദുരൂഹതയുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു.
പിണറായി വിജയനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ആദ്യം ചോദിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളെല്ലാം ഈ ഫാസിസ്റ്റ് നീക്കത്തെ ഒറ്റക്കെട്ടായി അപലപിക്കുമ്പോള്‍ കോണ്‍ഗ്രസ് മാത്രം ഇതില്‍ നിന്ന് അകലം പാലിക്കുകയാണ്. ബിജെപിക്ക് വഴിയൊരുക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇന്ത്യ മുന്നണിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് ഡിഎം കെ നേതാവ് എം.കെ.
കേരളത്തിന്റെ വികസനത്തെയും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയെയും തകർക്കാൻ ബിജെപിയുമായി കൈകോർക്കുന്ന കോണ്‍ഗ്രസിന്റെ കുതന്ത്രങ്ങളെ തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിക്കും. തളരില്ല, പതറില്ല, പോരാട്ടം തുടരുമെന്ന് ശിവൻകുട്ടി പ്രതികരിച്ചു.
പിണറായി വിജയൻ്റെ വസതിയിലടക്കം നടന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം ആരോപിച്ചു. ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ ഡല്‍ഹിയില്‍പ്രതിഷേധം ഉണ്ടായില്ലേ. സംസ്ഥാനത്തെ ഇന്റലിജിൻസ് സംവിധാനം പരാജയമാണ്. പിണറായിയെ പോലെ ഒരു നേതാവിന് നേരെ ഇഡി വരുമ്പോള്‍ പ്രതിഷേധം ഉണ്ടാവുമെന്ന് പോലീസിന് അറിയില്ലേയെന്ന് എളമരം കരീം ചോദിച്ചു.

