ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണില്‍ സിഎസ്കെയ്ക്കെതിരേ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനവുമായി മുംബെെ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ.
സീസണിലെ ആദ്യ നേർക്കുനേർ പോരാട്ടത്തില്‍ 103 റണ്‍സിന്റെ തോല്‍വി നേരിട്ട മുംബെെ പകരം വീട്ടാനുറച്ചാണ് സിഎസ്കെയുടെ തട്ടകത്തില്‍ ഇറങ്ങിയതെങ്കിലും ബാറ്റിങ് നിര നിലവാരം കാട്ടാതെ നിരാശപ്പെടുത്തി. ഇന്ന് തോറ്റാല്‍ മുംബെെ പ്ലേ ഓഫ് കാണാതെ പുറത്താവും.
അതിന്റെ സമ്മർദ്ദത്തോടെയാണോ മുംബെെ താരങ്ങള്‍ ബാറ്റ് ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്നില്‍ നിന്ന് നയിക്കേണ്ട ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് 23 പന്തില്‍ 18 റണ്‍സാണ് നേടാനായത്. രണ്ട് ബൗണ്ടറി മാത്രമാണ് ഹാർദിക് നേടിയത്. 78.26 മാത്രമായിരുന്നു സൂപ്പർ ഫിനിഷറുടെ സ്ട്രെെക്ക് റേറ്റ്. മുംബെെയെ 175 റണ്‍സിലേക്കെങ്കിലും ഹാർദിക് എത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ ഹാർദിക്കിന് മികച്ചൊരു ഷോട്ട് പോലും കളിക്കാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ത്തന്നെ സമ്മർദ്ദം വ്യക്തമായിരുന്നു.
ടോപ് ഓഡർ പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്നതോടെ ഹാർദിക്കിനേയും അത് പ്രതികൂലമായി ബാധിച്ചു, മുംബെെയുടെ നായകസ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകള്‍ ഇതിനോടകം പുറത്ത് വന്നതാണ്. ഇത് സംബന്ധിച്ച ചർച്ച നടന്നിട്ടുണ്ടോയെന്ന കാര്യവും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു ഹാർദിക്കിന്റെ സമ്മർദ്ദം.
ഈ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ഹാർദിക്കിന് സാധിച്ചിട്ടില്ല. ക്യാപ്റ്റനെന്നതിലുപരിയായി വെടിക്കെട്ട് ഫിനിഷറെന്ന നിലയില്‍ ഹാർദിക്കിന്റെ ബാറ്റിങ് മുംബെെക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ എട്ട് മത്സരത്തില്‍ നിന്ന് 146 റണ്‍സ് മാത്രമാണ് ഹാർദിക് നേടിയിരിക്കുന്നത്.
ഇത്തവണത്തെ സീസണില്‍ മുംബെെയെ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കേണ്ടത് നായകസ്ഥാനം നിലനിർത്താൻ ഹാർദിക്കിനെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. എന്നാല്‍ ഹാർദിക്കിന്റെ ഇത്തവണത്തെ ക്യാപ്റ്റൻസി വലിയ വിമർശനമാണ് നേരിട്ടത്. ഗുജറാത്ത് ടെെറ്റൻസിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പാക്കുകയും ചെയ്ത ഹാർദിക്കിന്റെ നായക മികവ് മുംബെെ ടീമിനൊപ്പം കാണുന്നില്ലെന്നതാണ് വസ്തുത.
IPL 2026: ഇവർ ടീമിനെ ചതിച്ചോ? കോടികള്‍ വാങ്ങിയിട്ടും മികവ് കാട്ടുന്നില്ല; ടീമുകളുടെ തലവേദനയായി ഈ അഞ്ച് താരങ്ങള്‍
വരുന്ന സീസണ്‍ മുന്നില്‍ക്കണ്ടുള്ള ചർച്ചകള്‍ മുംബെെ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ റോയല്‍സില്‍ നിന്ന് വെെഭവ് സൂര്യവംശി, യശ്വസി ജയ്സ്വാള്‍ എന്നിവരിലൊരാളെ മുംബെെ നോട്ടമിടുന്നുണ്ട്. ഇഷാൻ കിഷനെ തിരിച്ചെത്തിക്കാനുള്ള നീക്കവും മുംബെെ നടത്തുന്നുണ്ടെന്നാണ് വിവരം. എന്തായാലും ഈ സീസണ് ശേഷം മുംബെെ ടീമില്‍ വലിയ അഴിച്ചുപണി ഉറപ്പാണ്.
മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനെ മുംബെെ ഒഴിവാക്കിയേക്കും. ട്രന്റ് ബോള്‍ട്ടിനേയും ഹാർദിക്കിനേയും കെെവിടാനും സാധ്യതകളുണ്ട്. ജസ്പ്രീത് ബുംറയും രോഹിത് ശർമയും തുടർന്നേക്കും. വലിയൊരു ഉടച്ചുവാർക്കല്‍ അടുത്ത മെഗാ താരലേലത്തില്‍ മുംബെെ നടത്താൻ സാധ്യതകളേറെയാണ്.

