ഒമാൻ: ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലം കടുക്കുന്നത്തോടെ ഒമാനിലെ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി തൊഴില്‍ മന്ത്രാലയം രംഗത്ത്.
തുറസ്സായ സ്ഥലങ്ങളിലും കണ്‍സ്ട്രക്ഷൻ സൈറ്റുകളിലും നേരിട്ട് വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജൂണ്‍ 1 ആയ ഇന്ന് മുതല്‍ ഉച്ചവിശ്രമം നിർബന്ധമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തതിനാലും നിലവില്‍ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒമാൻ സർക്കാരിന്റെ ഈ നീക്കം. തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അമിതമായ ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനാണ് എല്ലാ വർഷവും മന്ത്രാലയം ഈ നിയമം നടപ്പിലാക്കുന്നത്.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിലേക്കാണ് ഈ നിയമം പ്രഖ്യാപിക്കുന്നത്. കൂടാതെ ഈ നിയമം അനുസരിച്ച് ഉച്ചയ്ക്ക് 12.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് പുറത്ത് ജോലികള്‍ ചെയ്യിക്കാൻ പാടില്ല. ഈ വിശ്രമ സമയത്ത് തൊഴിലാളികള്‍ക്കായി തണലുള്ള വിശ്രമകേന്ദ്രങ്ങള്‍, തണുത്ത കുടിവെള്ളം, പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം.
ഇത് സംബന്ധിച്ച് എല്ലാ കമ്പനികള്‍ക്കും മന്ത്രാലയം കർശന നിർദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഒമാൻ ലേബർ നിയമത്തിലെ ആർട്ടിക്കിള്‍ 16, തൊഴില്‍ മന്ത്രാലയത്തിന്റെ 286/2008 എന്നിവ അനുസരിച്ച് ഈ നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കുമെതിരെ കർശനമായ നിയമനടപടികള്‍ ഉണ്ടായിരിക്കുമെന്നും അറിയിച്ചു.
കൂടാതെ നിയമലംഘനത്തിന്റെ തോത് അനുസരിച്ച് 500 മുതല്‍ 1000 ഒമാനി റിയാല്‍ വരെ പിഴ ഈടാക്കുമെന്നും വ്യക്തമാക്കി. കൂടാതെ ഒരേ നിയമലംഘനം തന്നെ ആവർത്തിച്ച് നടത്തുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ചും അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് '80077000' എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതിപ്പെടാം.
അതേസമയം ചില മേഖലകള്‍ക്ക് ഈ നിയമങ്ങളില്‍ ഇളവുകള്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതായത് വിമാനത്താവളങ്ങള്‍, തുറമുഖം, എമർജൻസി മാറ്റിവെക്കാൻ സാധിക്കാത്ത കോണ്‍ക്രീറ്റ് ജോലികള്‍ എന്നിവയ്ക്ക് ഇളവുകള്‍ നല്‍കി. എന്നാല്‍ ഇത്തരം ജോലികള്‍ ചെയ്യുന്നതിന് മുൻകൂട്ടി അനുമതി വാങ്ങേണ്ടത് അത്യാവിശ്യമാണ്.
കൂടാതെ ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് തണല്‍, കുടിവെള്ളം മറ്റ് സൗകര്യങ്ങള്‍ എന്നിവ പൂർണമായും തൊഴില്‍ ഉടമ ഒരുക്കണമെന്നും നിർദേശമുണ്ട്. ജീവനക്കാരുടെ ഷിഫ്റ്റ് കൃത്യമായി പാലിച്ച് തൊഴിലാളികളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാൻ പാടുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.

