മുംബൈ: വാള്‍മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ - കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട് എല്ലാ ഫാഷൻ ഉത്പന്നങ്ങള്‍ക്കും സീറോ കമ്മീഷൻ വ്യാപിപ്പിക്കുന്നു.
മുൻപ് 1000 രൂപവരെ വിലയുള്ള ഫാഷൻ ഉത്പന്നങ്ങള്‍ക്ക് സീറോ കമ്മീഷൻ ബാധകമാക്കിയിരുന്ന നയമാണ് മാറ്റിയത്. ഫ്ലിപ്കാർട്ട് വില്‍പ്പന വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സീറോ കമ്മീഷൻ ഒരുക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മുൻപ് ഏർപ്പെടുത്തിയിരുന്ന 1,000 രൂപ പരിധി ഒഴിവാക്കി.
ഫ്ലിപ്കാർട്ടിന്റെ 'സീറോ കമ്മീഷൻ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികളില്‍ നിന്ന് കമ്മീഷൻ ഈടാക്കില്ല എന്ന നയമാണ്. സാധാരണയായി ഓണ്‍ലൈൻ സൈറ്റുകള്‍ വഴി സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ഓരോ വില്‍പ്പനയുടെയും നിശ്ചിത ശതമാനം തുക കമ്പനികള്‍ കമ്മീഷനായി എടുക്കാറുണ്ട്. എന്നാല്‍ ചെറുകിട വ്യാപാരികളെയും നിർമാതാക്കളെയും ഓണ്‍ലൈൻ ബിസിനസിലേക്ക് ആകർഷിക്കുന്നതിനായി ഈ കമ്മീഷൻ ഫ്ലിപ്കാർട്ട് ഒഴിവാക്കി നല്‍കുകയാണ്.
സീറോ കമ്മീഷൻ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഫാഷൻ ഉത്പന്നങ്ങള്‍ കൂടുതല്‍ തെരഞ്ഞെടുക്കാനും പ്രീമിയം ഓഫറുകളുടെ ലഭ്യതയിലേക്ക് എത്താനും സഹായിക്കുമെന്ന് കമ്പനി പറഞ്ഞു. സീറോ കമ്മീഷൻ ഉപയോഗിച്ച് എംഎസ്‌എംഇകളും ഡി2സി ബ്രാൻഡുകളും ഉള്‍പ്പെടെ ഫാഷൻ വിഭാഗത്തിലെ ഏകദേശം 90,000 ഇടപാട് വില്‍പ്പനക്കാർക്ക് ഇപ്പോള്‍ അധിക മാർജിനുകള്‍ നിലനിർത്താൻ കഴിയും.
ഉത്പന്നത്തിൻ്റെ വില പരിഗണിക്കാതെയും കമ്മീഷൻ നല്‍കാതെയും വില്‍പ്പനക്കാർക്ക് ഫാഷൻ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. പൂജ്യം കമ്മീഷൻ വ്യാപിപ്പിക്കുന്നതിലൂടെ വ്യാപാരികളുടെ സാധ്യത വർധിപ്പിക്കാനും കൂടുതല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും സഹായകരമാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
"അവർക്ക് വളരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ പങ്ക്" - എന്ന് ഫ്ലിപ്കാർട്ട് ഫാഷന്റെ വൈസ് പ്രസിഡന്റ് കപില്‍ തിറാനി പ്രസ്താവനയിലൂടെ പറഞ്ഞു. ഞങ്ങളുടെ വില്‍പ്പനക്കാരില്‍ ദീർഘകാല നിക്ഷേപം നടത്തുകയാണ്, അതുവഴി അവർക്ക് നവീകരണം, വിപുലീകരണം, ബ്രാൻഡ് നിർമാണം എന്നിവയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 2007ല്‍ സ്ഥാപിതമായ ഫ്ലിപ്കാർട്ടിന് 500 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്തൃ അടിത്തറയുണ്ട്. കൂടാതെ പ്ലാറ്റ്‌ഫോമില്‍ 1.4 ദശലക്ഷത്തിലധികം വില്‍പ്പനക്കാരെ ഉള്‍ക്കൊള്ളുന്നുമുണ്ട്.
ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ മത്സരം രൂക്ഷമായി തുടരുന്നതിനിടെയാണ് ഫ്ലിപ്കാർട്ടിൻ്റെ പുതിയ നീക്കം. ഇന്ത്യയിലെ അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് വിപണിയില്‍ ഫ്ലിപ്കാർട്ട് ആമസോണ്‍ ഇന്ത്യയുമായും മീഷോയുമായും ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.

