ന്യൂഡല്‍ഹി: റഷ്യയില്‍ യുക്രൈനില്‍ നിന്ന് വൻ ഡ്രോണ്‍ ആക്രമണം. ഇതില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍.
രാജ്യത്തേക്ക് ഇക്കാലയളവിനിടയില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളാണ് നടന്നതെന്നാണ് വിവരം. ഇതില്‍ മൂന്ന് പേർക്ക് പരിക്കുണ്ട്. കഴിഞ്ഞ ദിവസം റഷ്യ സമാനമായ ഒരു ആക്രമണം യുക്രൈനെതിരെ നടത്തിയിരുന്നു. ഒറ്റരാത്രികൊണ്ട് 287 ഡ്രോണുകള്‍ യുക്രൈനെതിരെ വിക്ഷേപിച്ചതായാണ് ആരോപിക്കപ്പെടുന്നത്. ഇത് ഡിനിപ്രോപെട്രോവ്‌സ്ക് മേഖലയിലും സപോരിജിയ ജില്ലയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. കുറഞ്ഞത് ഒമ്പത് പേർക്ക് പരിക്കേറ്റതായും യുക്രൈൻ വ്യോമസേന റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് പുതിയ പ്രത്യാക്രമണം നടന്നിരിക്കുന്നത്.
അതെസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വരും മണിക്കൂറുകളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെയാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം വിവരിച്ച് ഇന്ത്യൻ എംബസി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇന്ന് രാവിലെ മോസ്കോ മേഖലയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടതായി ഈ പോസ്റ്റില്‍ പറയുന്നു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റുവെന്നും എംബസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെന്നും, പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ സന്ദർശിച്ചെന്നും പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.
500-ലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുക്രൈൻ ഈ ആക്രമണങ്ങള്‍ നടത്തിയതെന്നാണ് വിവരം. വൻ ഡ്രോണ്‍ നിർമാണ കേന്ദ്രങ്ങളുള്ള രാജ്യം കൂടിയാണ് യുക്രൈൻ. ആക്രമണം റഷ്യയുടെ സർക്കാർ വാർത്താ ഏജൻസിയായ ടാസ് സ്ഥിരീകരിച്ചിട്ടുണ്ട്. 500 -ലധികം ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യയെ ആക്രമിച്ചുവെന്നും, ആക്രമണങ്ങളില്‍ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നും ടാസ് പറഞ്ഞു. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണ് നടന്നിരിക്കുന്നതെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച റഷ്യ യിക്രൈൻ തലസ്ഥാനമായ കീവില്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ 25 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ എംബസിയുടെ പോസ്റ്റ്
ഇന്ന് രാവിലെ മോസ്കോ മേഖലയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. എംബസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ കാണുകയും ചെയ്തു. മരണത്തില്‍ എംബസി അനുശോചനം രേഖപ്പെടുത്തുകയും തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും സഹകരിക്കുകയും ചെയ്യുന്നു.

