ചെന്നൈ: അടിസ്ഥാന സൗകര്യവികസനമടക്കമുള്ള മേഖലകളില്‍ വൻ വാഗ്ദാനവുമായി 2026 - 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് വിജയ് നയിക്കുന്ന ടിവികെ സർക്കാർ.
ഹൈവേകള്‍ക്കും ചെറുകിട തുറമുഖ വകുപ്പിനും സർക്കാർ 21,524 കോടി രൂപ അനുവദിച്ചതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി മേരി വില്‍സണ്‍ അറിയിച്ചു.
21,524 കോടി രൂപയില്‍ 9,300 കോടി രൂപ സമഗ്ര റോഡ് അടിസ്ഥാന സൗകര്യ വികസന പരിപാടിയുടെ കീഴില്‍ സംസ്ഥാന പാതകളെ നാലുവരി പാതകളാക്കി വികസിപ്പിക്കല്‍, ബൈപാസുകള്‍ നിർമിക്കല്‍, റോഡ് സുരക്ഷാ പ്രവർത്തനങ്ങള്‍, കാല്‍നട യാത്രക്കാർക്കായുള്ള മേല്‍പ്പാലങ്ങള്‍ നിർമിക്കല്‍, പഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ റോഡുകള്‍ മറ്റ് ജില്ലാ റോഡുകളിലേക്ക് നവീകരിക്കല്‍, പാലങ്ങള്‍, യാത്രാ നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായി നീക്കിവച്ചു.
അറ്റകുറ്റപ്പണികളുടെ അപര്യാപ്തത കാരണം സംസ്ഥാനത്തെ നിരവധി റോഡുകള്‍ തകർന്ന് കിടക്കുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി അംഗീകരിച്ചു. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള അറ്റകുറ്റപ്പണി കരാറുകള്‍ വഴി മോശമായി പരിപാലിക്കുന്ന റോഡുകള്‍ നന്നാക്കുന്നതിനായി പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റുകളില്‍ 250 കോടി രൂപ സർക്കാർ നീക്കിവച്ചിട്ടുണ്ട്.
റോഡ് സുരക്ഷാ സംരംഭങ്ങള്‍ക്കായി സർക്കാർ 330 കോടി രൂപ അനുവദിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കാല്‍നടയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികള്‍ നടപ്പിലാക്കുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക. മൊത്തം വിഹിതത്തില്‍ 200 കോടി രൂപ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നീക്കിവച്ചിട്ടുണ്ട്. 130 കോടി രൂപ റോഡ് സുരക്ഷാ പ്രവർത്തനങ്ങള്‍ക്കായി ചെലവഴിക്കും. സുരക്ഷിതമായ റോഡ് രൂപകല്‍പ്പന, കർശനമായ നടപ്പാക്കല്‍, അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തുടനീളമുള്ള റോഡുകളുടെ വേഗത്തിലുള്ള അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കുന്നതിനുമായി സേഫ് റോഡ്‌സ് മിഷനും 'നമ്മ സലൈ' മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിക്കും. സുരക്ഷിതമായ റോഡ് രൂപകല്‍പ്പന, നിർമാണം, അറ്റകുറ്റപ്പണി എന്നിവയില്‍ മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കും, വേഗതയ്ക്കും ഗതാഗതത്തിനും വേണ്ടി കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തുന്നതിനൊപ്പം, സമർപ്പിത റോഡ് പട്രോളിങ്ങും ട്രോമ കെയർ സെന്ററുകളും ശക്തിപ്പെടുത്തും.
നമ്മ സലൈ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് കുഴികളും മറ്റ് റോഡ് വൈകല്യങ്ങളും ഫോട്ടോയെടുത്ത് റിപ്പോർട്ട് ചെയ്യാൻ കഴിയും. ഇത് അധികാരികള്‍ക്ക് ഉടനടി അറ്റകുറ്റപ്പണികള്‍ നടത്താൻ പ്രാപ്തമാക്കുമെന്ന് ബജറ്റ് അവതരത്തില്‍ ധനമന്ത്രി പറഞ്ഞു.

