തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ക്ക് വിലങ്ങു തീർത്ത് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം. മെട്രോ അനുവദിക്കുന്നതിന് നിലവിലുള്ള ജനസംഖ്യാ മാനദണ്ഡം കർക്കശമായി പാലിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
ഇങ്ങനെ വരുമ്പോള്‍ കേരളത്തിന്റെ ഭാവിപദ്ധതികളായ തിരുവനനന്തപുരം, കോഴിക്കോട് മെട്രോകള്‍ നടപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
20 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രമേ പുതിയ മെട്രോ പദ്ധതികള്‍ക്ക് അനുമതി നല്‍കൂ എന്നതാണ് കേന്ദ്ര മാനദണ്ഡം. നേരത്തെ ഈ മാനദണ്ഡം ലംഘിച്ച് ചില ഉത്തരേന്ത്യൻ നഗരങ്ങള്‍ക്ക് മെട്രോ അനുവദിക്കുകയുണ്ടായി. എന്നാല്‍, മധുരൈ, കോയമ്പത്തൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ ദക്ഷിണേന്ത്യൻ മെട്രോ പദ്ധതികളുടെ കാര്യം വന്നതോടെ കേന്ദ്ര സർക്കാര്‍ ജനസംഖ്യാ തടസ്സവാദം ഉന്നയിക്കുകയായിരുന്നു.
പരിഹാരമെന്ത്?
എന്നാല്‍ ഇനിമുതല്‍ ഇത്തരത്തില്‍ മെട്രോ അനുവദിക്കില്ല എന്ന നിലപാടിലേക്കാണ് കേന്ദ്രം എത്തിയിരിക്കുന്നത. ഇതോടെ ജനസംഖ്യ കുറവുള്ള, എന്നാല്‍ മികച്ച വളർച്ചാ നിരക്കുള്ള ദക്ഷിണേന്ത്യൻ നഗരങ്ങള്‍ക്ക് മെട്രോ പദ്ധതികള്‍ ലഭിക്കില്ലെന്ന സ്ഥിതി വരും. തിരുവനന്തപുരത്ത് നിലവിലെ ഡിപിആർ അനുസരിച്ച് മെട്രോ പാത കടന്നുപോകുന്ന 371.94 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനസംഖ്യ 13.5 ലക്ഷം മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ ആകെയുള്ള ജനസംഖ്യ 33 ലക്ഷത്തോളമാണ്. ഈ പ്രശ്നത്തെ മറികടക്കാൻ നഗരത്തിന് ചുറ്റുമുള്ള 500 മുതല്‍ 900 ചതുരശ്ര കിലോമീറ്റർ വരെ പ്രദേശം ഉള്‍പ്പെടുത്തി ഡിപിആർ പുതുക്കുന്നത് ആലോചനയിലുണ്ട്.
കേന്ദ്ര സർക്കാർ പറയുന്നത്, ജനസംഖ്യ കുറവുള്ള നഗരങ്ങളില്‍ ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം കൊണ്ടുവരാമെന്നാണ് കേന്ദ്രം പറയുന്നത്. റോഡിന് നടുവിലുള്ള പ്രത്യേക ലൈനുകളിലൂടെ സർവീസ് നടത്തുന്നതിനാല്‍ ഗതാഗതക്കുരുക്കില്‍പ്പെടാതെ വേഗത്തില്‍ യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. എന്നാല്‍ ജനസാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം പദ്ധതികള്‍ക്ക് വലിയ പരിമിതികളുണ്ട്.
കേന്ദ്രത്തിന് ഇരട്ടത്താപ്പോ?
കേന്ദ്രത്തിന്റെ ജനസംഖ്യാ മാനദണ്ഡത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എതിർവാദങ്ങളുന്നയിച്ചിരുന്നു. ഉത്തരേന്ത്യയില്‍ ജനസംഖ്യാ മാനദണ്ഡം പാലിക്കാതെ അനുവദിച്ചിരുന്നു. 16 ലക്ഷം ജനസംഖ്യയുടെ ആഗ്രയില്‍ മെട്രോ അനുവദിച്ചു. ബിഹാറിലെ പാട്നയില്‍ 17 ലക്ഷമാണ് ജനസംഖ്യ. ഇവിടെയും മെട്രോ അനുവദിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ 18.8 ലക്ഷം പേരാണ് താമസിക്കുന്നത്. ഇവിടെയും കേന്ദ്രം മെട്രോ അനുവദിക്കുകയുണ്ടായി. ഇൻഡോറിലും ജനസംഖ്യ 20 ലക്ഷത്തില്‍ താഴെയാണ്. ഇവിടെയും മെട്രോ അനുവദിച്ചിരുന്നു.

