ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) നടത്തിയത് ഞെട്ടിക്കുന്ന മുന്നേറ്റം.
ടിവികെയുടെ കുതിപ്പ് ഉണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെക്കുന്ന പ്രകടനമാണ് വിജയ് നയികുന്ന ടിവികെ നടത്തിയത്. ഡിഎംകെയെ തകർത്തെറിഞ്ഞാണ് സംസ്ഥാനത്ത് ടിവികെയുടെ കുതിപ്പുണ്ടായത്. ടിവികെയുടെ കുതിപ്പില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ഡിഎംകെയ്ക്ക് ആണെന്ന കാര്യത്തില്‍ സംശയമില്ല.
'ദളപതി' വിജയ് നടത്തിയ മുന്നേറ്റം തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു പാഠമാകുകയാണ്. ദ്രാവിഡ രഷ്ട്രീയം മുന്നോട്ട് വെച്ച ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെയും (ഡിഎംകെ) എഐഎഡിഎംകെയുടെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളുമായാണ് വിജയ് നയിക്കുന്ന ടിവികെ രാഷ്ട്രീയത്തിലേക്ക് എത്തി വിജയക്കൊടി പാറിച്ചത്. ടിവികെ അവരുടെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെയാണ് ഈ വലിയ മുന്നേറ്റം ഉണ്ടാക്കിയതെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് എത്താനായില്ല. ഈ സാഹചര്യത്തില്‍ ഭരണം പിടിക്കാൻ ടിവികെ ആർക്കൊപ്പം ചങ്ങാത്തം കൂടുമെന്ന ചോദ്യമാണ് ഉയരുന്നത്.
നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് തമിഴ്നാടിൻ്റെ അധികാരം പിടിക്കണമെങ്കില്‍ ഡിഎംകെ അല്ലെങ്കില്‍ എഐഎഡിഎംകെയുമായി കൈകോർക്കണം. ഡിഎംകെയെ ശത്രുപക്ഷത്ത് നിലനിർത്തിയിരിക്കുന്ന വിജയ് കൂട്ടുക്കെട്ടിന് ഒരുക്കമാകില്ല. വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സർക്കാർ രൂപീകരിക്കാൻ ടിവികെയെ ഗവർണർ ക്ഷിണിക്കുമെന്നുറപ്പാണ്. അതിനാല്‍ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ കടന്നുകഴിഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ തേടാൻ കഴിയുമോ എന്നതില്‍ ചർച്ചകള്‍ നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. രണ്ടാമതായി ഇടത് പാർട്ടികളെ ഒപ്പം നിർത്താനാണ് ടിവികെ ആഗ്രഹിക്കുന്നത്.
2024ല്‍ പാർട്ടി രൂപീകരിച്ചതിശേഷം വിജയ് തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവും മുൻ സിനിമ നിർമാതാവുമായ ചന്ദ്രശേഖർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. "കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന്റെ ആത്മവിശ്വാസം അതിശയകരമാണ്. താൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി വരുമെന്ന വിശ്വാസത്തായിരുന്നു അദ്ദേഹം. ആ മനോഭാവത്തെ അഭിനന്ദിക്കുന്നു. ഒരു നേതാവെന്ന നിലയില്‍ ഒരു സഖ്യവുമില്ലാതെ സ്വന്തം കാലില്‍ നില്‍ക്കുമെന്നതാണ് വിജയ്‌യുടെ ധൈര്യം. ഇത് ഒരു ചരിത്ര വിജയമാണെന്ന് ഞാൻ കരുതുന്നു, വിജയ്ക്ക് ഒരു ചരിത്ര വിജയമാണെന്ന് ഞാൻ കരുതുന്നു" - എന്നും അദ്ദേഹം പറഞ്ഞു.

