
ചെന്നൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് പൊതുസ്ഥലങ്ങളില്‍ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന ഹരജിയില്‍ നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി.
തമിഴ്നാട്ടില്‍ ഗോവധം പൂർണമായി നിരോധിക്കണമെന്ന് കോടതി നിർദേശിച്ചു. ഒരു ദിവസവും ഗോവധം പാടില്ലെന്നും ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
പാല്‍ ഉല്‍പാദനത്തിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും വേണ്ടി 1976 ആഗസ്റ്റ് 30-ന് ഗോവധം നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് ബലിപെരുന്നാള്‍ ദിനത്തിലോ മറ്റേതെങ്കിലും ദിവസത്തിലോ സംസ്ഥാനത്ത് പശുവിനെയോ കിടാവിനെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് മദ്രാസ് ഹൈകോടതി നിർദ്ദേശിച്ചിരിക്കുന്നത്. 2020 ജൂലൈ 30-ന് ഹൈകോടതി പുറപ്പെടുവിച്ച മുൻ ഡിവിഷൻ ബെഞ്ച് ഉത്തരവും, ഗോവധം സംബന്ധിച്ച് തമിഴ്‌നാട് സംസ്ഥാനം പുറപ്പെടുവിച്ച 1976-ലെ സർക്കാർ ഉത്തരവും കോടതി പരാമർശിച്ചു.
പൊതുസ്ഥലങ്ങളില്‍ പശുക്കളെ കൊല്ലുന്നത് തടയാൻ നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിയും ഹിന്ദു മക്കള്‍ കക്ഷി യുവജന വിഭാഗം സെക്രട്ടറിയുമായ കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. ബലിപെരുന്നാള്‍ ദിനത്തില്‍ അധികൃതർ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളില്‍ കശാപ്പു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നിരവധി സംസ്ഥാനങ്ങള്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. അത് കോടതികളും ശരിവച്ചിട്ടുണ്ട്. ഇത്തരം വാദങ്ങള്‍ ഉയർത്തിയാണ് ഹരജിക്കാരനെപ്പോലും അമ്പരപ്പിക്കുന്ന തരത്തില്‍ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈകോടതി ഉത്തരവിറക്കുന്നത്. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഗോവധം പൂർണമായി നിരോധിക്കുന്നതായി കോടതി വ്യക്തമാക്കിയത്. മദ്രാസ് ഹൈകോടതിയുടേത് അസാധാരണ നടപടിയാണെന്നാണ് പൊതുവിലയിരുത്തല്‍.
