
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുതിച്ചുയരുന്നതിനിടെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കാവുന്ന സ്റ്റൗ വിപണിയിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി കേന്ദ്രസർക്കാർ.
വാണിജ്യ സിലിണ്ടറുകളുടെ വില സർവകാല റെക്കോർഡില്‍ എത്തിയതും വിതരണത്തിന് നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. എഥനോള്‍ സ്റ്റൗ ഹോട്ടലുകള്‍ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, വിലയില്‍ എല്‍പിജിയെക്കാള്‍ കൂടുതലാണ് എഥനോളിന്, കൂടാതെ സ്റ്റൗവിനും വില കൂടുതലായിരിക്കും. രാജ്യത്തെ ഐഐടികളുടെ നേതൃത്വത്തിലാണ് എഥനോള്‍ സ്റ്റൗ നിർമാണ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. സ്റ്റൗവിന്റെ പ്രോട്ടോടൈപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി ഡയറക്ടർ ആർ.എസ്.രവി പറഞ്ഞു.
നിലവില്‍ ആഫ്രിക്കൻ രാജ്യങ്ങളിലും ബ്രസീലിലും എഥനോള്‍ പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.എഥനോള്‍ സ്റ്റൗവിന് എല്‍പിജിയെക്കാള്‍ സുരക്ഷിതവും 20-30% വരെ ഇന്ധന ക്ഷമത കൂടുതലുമാണ് . നാഗ്പുരില്‍ പൊതുപരിപാടിക്കിടെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എഥനോള്‍ അടുപ്പുകള്‍ വൈകാതെ വിപണിയിലെത്തുമെന്നു പറഞ്ഞിരുന്നു.
വിതരണം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും എളുപ്പമാണെന്ന് പറയുമ്പോഴും എല്‍പിജിപോലെ എഥനോള്‍ വിതരണത്തിന് രാജ്യവ്യാപകമായി ശൃംഖലയില്ലെന്നത് വലിയ വെല്ലുവിളിയാണ്. അതേസമയം, എഥനോള്‍ സ്റ്റൗ വിപണിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഗ്രെയിൻ എഥനോള്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.
എഥനോളിനെ പാചക ഇന്ധനമായി പരിഗണിക്കണമെന്ന് ഇവർ നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എഥനോള്‍ പാചക ഇന്ധനത്തിലേക്ക് മാറുന്നത് എല്‍പിജി ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് എഥനോള്‍ ഉല്‍പാദകർ ചൂണ്ടിക്കാട്ടുന്നത്.
