
ഡല്‍ഹി: ഗ്രേറ്റ് നിക്കോബാര്‍ ഐലന്‍ഡ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നല്‍കിയത് മൂന്ന് സീസണുകളിലെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുള്ള സമഗ്രമായ പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ജയറാം രമേശ് ബുധനാഴ്ച പറഞ്ഞു.
ഒരു സീസണിലെ വിവരങ്ങളും ചരിത്രപരമായ ഡാറ്റയും മാത്രം അടിസ്ഥാനമാക്കിയാണ് അനുമതി നല്‍കിയതെന്ന് മന്ത്രി സമ്മതിച്ച സാഹചര്യത്തില്‍, പദ്ധതിയെക്കുറിച്ച് വിശദമായ ആഘാത പഠന സര്‍വേകള്‍ നടത്തണമെന്ന തന്റെ ആവശ്യം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.
ജൂണ്‍ 3-ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് അയച്ച കത്തിലാണ് രാജ്യസഭാ എം.പിയായ ജയറാം രമേശ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മെയ് 27-ന് മന്ത്രി അയച്ച കത്തിന് മറുപടിയായാണ് ഇത്.
പദ്ധതി പ്രദേശത്തെ കാലാനുസൃതമായ മാറ്റങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ മൂന്ന് സീസണുകളിലായി സമഗ്രമായ പഠനങ്ങള്‍ നടത്തുന്നത് തന്നെയല്ലേ ബുദ്ധി എന്ന് ജയറാം രമേശ് ചോദിച്ചു.
പദ്ധതി പരിസ്ഥിതിക്ക് വന്‍ ദോഷം ചെയ്യുമെന്നതിന് തര്‍ക്കമില്ലാത്ത തെളിവുകള്‍ പുറത്തുവന്നപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഈ പ്രൊജക്റ്റിന്റെ 'തന്ത്രപ്രധാനമായ പ്രാധാന്യത്തെ' കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊജക്റ്റുകള്‍ക്കായി പ്രത്യേകം നടത്തുന്ന പ്രാഥമിക വിവര ശേഖരണത്തിന് പകരമാവില്ല മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള സെക്കന്‍ഡറി വിവരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒറ്റ സീസണില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വെച്ച് നടത്തിയ അപൂര്‍ണ്ണമായ പഠനങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് കാണിച്ച് മെയ് 10-ന് ജയറാം രമേശ് ഭൂപേന്ദര്‍ യാദവിന് കത്തയച്ചിരുന്നു. എന്നാല്‍ മെയ് 27-ലെ മറുപടിയില്‍ മന്ത്രി ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയായിരുന്നു.
ഒരു സീസണിലെ പ്രാഥമിക വിവരങ്ങളാണ് ശേഖരിച്ചതെങ്കിലും, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പതിറ്റാണ്ടുകളുടെ ഗവേഷണ പരിചയമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല ചരിത്ര വിവരങ്ങളുമായി ചേര്‍ത്താണ് ഇത് വിശകലനം ചെയ്തതെന്നായിരുന്നു മന്ത്രിയുടെ വാദം.
പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിയമപരമായ വിലയിരുത്തലുകളിലൂടെയും കോടതി നിര്‍ദ്ദേശിച്ച പുനപ്പരിശോധനയിലൂടെയും വിശദമായി പരിശോധിച്ചതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പദ്ധതിക്ക് അനുമതി നല്‍കിയതിനെ ന്യായീകരിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 2023 ഏപ്രില്‍ 3, 2026 ഫെബ്രുവരി 16 തീയതികളിലെ ഉത്തരവുകള്‍ കേന്ദ്രമന്ത്രി ആശ്രയിക്കുന്നതിനെ ജയറാം രമേശ് ശക്തമായി എതിര്‍ത്തു.
ശക്തമായ മണ്ണൊലിപ്പുള്ള തീരപ്രദേശങ്ങളില്‍ തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും, ഗലാതിയ ബേയിലെ മണ്ണൊലിപ്പിന്റെ അവസ്ഥയെക്കുറിച്ച് മന്ത്രാലയം നല്‍കിയ വിവരങ്ങള്‍ ഫെബ്രുവരി 16-ലെ വിധിയില്‍ ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും രമേശ് ഓര്‍മ്മിപ്പിച്ചു.
കൂടാതെ, ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയുടെ പരിസ്ഥിതി അനുമതി പുനപ്പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം വീണ്ടും ഉന്നയിച്ചു. ഒരു പരിസ്ഥിതി അനുമതി പുനപ്പരിശോധിക്കുന്നത് എന്തിനാണ് അതീവ രഹസ്യമായി സൂക്ഷിക്കുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തു.
