
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കല്‍ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌണ്‍സിലറുമായ ഐപി ബിനു പൊലീസിന് മുന്നില്‍ കീഴടങ്ങി.
കേസിലെ പ്രതികളായ മുൻ കൗണ്‍സിലർമാടക്കമുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐപി ബിനു കീഴടങ്ങിയത്. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഐ പി ബിനുവിനെയും ഉള്‍പ്പെടുത്തിയത്. ഇതോടെ കേസില്‍ 16 പേരാണ് പിടിയിലായത്. കേസില്‍ പ്രതികളായ ആറ്റുകാല്‍ ഉണ്ണിയും പാളയം സന്തോഷും ഒളിവിലാണ്.
മ്യൂസിയം പൊലീസിന് മുന്നില്‍ കീഴടങ്ങുന്നുവെന്ന് ഐപി ബിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞദിവസം ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു എന്ന് ആരോപിച്ചുള്ള കേസിലാണ് ഞാൻ പോലീസിന് മുന്നില്‍ എത്തുന്നത്, പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്- ബിനു ഫേസ്ബുക്കില്‍ കുറിച്ചു. പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എന്‍റെ നിലപാടും ശരിയും. അതിനിടയില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സഖാവ് പിണറായി വിജയനേയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റൈഡ് അങ്ങേയറ്റം വിമർശനാത്മകവും പരിഹാസ്യവും ആണെന്ന് ബിനു പറയുന്നു.
