
കോട്ടയം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തി മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ സി.പി.എം പ്രവർത്തകർ ആക്രമിച്ച സംഭവത്തില്‍ പോലീസിൻ്റെ വീഴ്ച സംബന്ധിച്ചും അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുന്നു.
സി.പി.എം പ്രവർത്തകർ ആക്രമിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ചതോടെയാണ് പോലീസിൻ്റെ വീഴ്ചയും പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നത്.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലുള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിഷ്ക്രിയത്വം പ്രകടമായിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടും അത് കൈമാറുന്നതില്‍ സി.പി.എം അനുകൂലികളായ ചില ഉദ്യോഗസ്ഥർ ഗുരുതര വീഴ്ചവരുത്തിയതാണ് വലിയൊരു അക്രമത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയത്. കേന്ദ്ര ഇന്‍റലിജൻസ് വിഭാഗം കൈമാറിയ റിപ്പോർട്ടില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പാളിച്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളും അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടേല്‍ നടപടി സ്വീകരിക്കണമെന ആവശ്യം ശക്തമാണ്.
യു.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍ തന്നെ സ്പെഷല്‍ബ്രാഞ്ച് ഉള്‍പ്പെടെ ഇടങ്ങളില്‍നിന്നും ഇടത് അനുകൂലികളെ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാല്‍, നാമമാത്ര മാറ്റങ്ങളാണുണ്ടായത്. കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ തുടർന്നും ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ടും തലസ്ഥാനത്തുണ്ടായ ആക്രമണങ്ങളില്‍ കൃത്യമായ വിവരങ്ങളോ മുന്നറിയിപ്പോ മേലുദ്യോഗസ്ഥർക്ക് ലഭിക്കാത്തത് ഈ ഉദ്യോഗസ്ഥർ പ്രധാന സ്ഥാനത്ത് ഇരിക്കുന്നതിനാലാണെന്ന് സേനയിലെ യു.ഡി.എഫ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. ഇ.ഡി ആക്രമണത്തില്‍ ഇപ്പോഴും നിരവധി പ്രതികളെ പിടികൂടാനുണ്ട്. എന്നാല്‍, പോലീസിന്‍റെ നീക്കങ്ങളേക്കാള്‍ വേഗത്തില്‍ എല്‍.ഡി.എഫ് കാര്യങ്ങള്‍ അറിഞ്ഞ് നീങ്ങുകയാണെന്ന ആക്ഷേപം ശക്തമാണ്.
