Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കാൻ ഡല്‍ഹിയില്‍ നാഷണല്‍ കോണ്‍ഫറൻസിന്റെ വൻ പ്രതിഷേധം; 'ഇന്ത്യ' മുന്നണിയെയും എൻ.ഡി.എ ഇതര കക്ഷികളെയും ജന്തര്‍ മന്തറിലേക്ക് ക്ഷണിച്ച്‌ ഫാറൂഖ് അബ്ദുള്ള, സമരത്തിന് തൊട്ടുപിന്നാലെ ഒമര്‍ അബ്ദുള്ള മന്ത്രിസഭയില്‍ നിര്‍ണായക അഴിച്ചുപണിക്കും സാധ്യത!

Sathyam Online 1 week ago

ശ്രീനഗര്‍: ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടത്തുന്ന വന്‍ പ്രതിഷേധ പരിപാടിയിലേക്ക് 'ഇന്ത്യ' മുന്നണിയിലെ കക്ഷികളെയും എന്‍.ഡി.എ ഇതര പാര്‍ട്ടികളെയും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ക്ഷണിക്കാന്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് തീരുമാനിച്ചു.

ശ്രീനഗറിലെ ഗുപ്കര്‍ വസതിയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.


മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, എന്‍.സി ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിന് ശേഷം ഫാറൂഖ് അബ്ദുള്ള തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഔദ്യോഗിക ക്ഷണം അയക്കുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.


പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഈ സമരത്തില്‍ പാര്‍ട്ടിയുടെ എല്ലാ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുക്കും. പാര്‍ട്ടി നേതൃത്വവുമായി ചില അഭിപ്രായവ്യത്യാസങ്ങളുള്ള എന്‍.സി എം.പി ആഗ റൂഹുള്ള മെഹ്ദിയും ഈ പ്രതിഷേധത്തില്‍ പങ്കുചേരുമെന്നാണ് വിവരം.

അതേസമയം, ജമ്മു കശ്മീരിലെ മന്ത്രിസഭാ പുനഃസംഘടനയും പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഈ യോഗത്തില്‍ സജീവമായി നടന്നു. ഡല്‍ഹിയിലെ പ്രതിഷേധത്തിന് തൊട്ടുമുന്‍പോ അല്ലെങ്കില്‍ അതിന് തൊട്ടുപിന്നാലെയോ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.


നിലവിലെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരെ മാറ്റിയേക്കുമെന്നും കശ്മീര്‍ താഴ്വരയില്‍ നിന്ന് മൂന്ന് പുതിയ മുഖങ്ങളെ മന്ത്രിമാരായി ഉള്‍പ്പെടുത്തിയേക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശ്രീനഗര്‍, വടക്കന്‍ കശ്മീര്‍, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പ്രതിനിധികള്‍ വീതം മന്ത്രിസഭയിലേക്ക് എത്തിയേക്കും.


ഇതിനിടെ, പീര്‍ പലാഞ്ചല്‍ മേഖലയില്‍ നിന്നുള്ള പാര്‍ട്ടി എം.എല്‍.എമാരില്‍ നിന്ന് ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ടെന്നും ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട പരാതികളും മോശം പെരുമാറ്റവും മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി യോഗത്തില്‍ ഇദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online