
കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളെ കൂടി കണ്ടെത്തി. ജെസിബി വെച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്. നിലവില്‍ ദുരന്തമുഖത്തെ നാല് സോണുകളിലായി പരിശോധന തുടരുകയാണ്.
ഇതില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കള്ളാടി മണ്ണിടിച്ചിലില്‍ എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി.സിദ്ദിഖ് പറഞ്ഞു.
എന്താണ് ദുരന്തത്തിന്റെ കാരണം എന്നത് സംബന്ധിച്ച് കൂടുതല്‍ പറയുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
മീനാക്ഷി പാലത്തിന്റെ ബല പരിശോധന പൂർത്തിയായിട്ടുണ്ട്. പാലത്തിന് ബലക്ഷയമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തുരങ്ക പദ്ധതികളുടെ തുടര്‍ന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ദുരന്തമുഖത്ത് കൂട്ടിയിരുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാന്‍ അരുണ്‍ ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
