
കണ്ണൂർ : ഫിഫ ലോകകപ്പ് ഫുട്ബാളില്‍ പന്തു തട്ടാൻ ആദ്യമായി ഒരു മലയാളിക്ക് അവസരം ലഭിച്ചതിന്റെ ആവേശക്കൊടുമുടിയിലാണ് കണ്ണൂരിലെ വളപട്ടണം ഗ്രാമം.
ഖത്തറില്‍ സ്ഥിരതാമസമാക്കിയ ജംഷീദ് തച്ചൻകണ്ടിയുടെയും ഷൈമയുടെയും മകനായ തഹ്സിൻ മുഹമ്മദിന്റെ (19) സമാനതകളില്ലാത്ത നേട്ടമാണ് നാട് നെഞ്ചേറ്റിയിരിക്കുന്നത്.
ഖത്തർ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ് തഹ്സിൻ ലോകകപ്പ് വേദിയില്‍ ചരിത്രം കുറിക്കുന്ന ആ മുഹൂർത്തത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് നാട്ടുകാരും കൂട്ടുകാരും.
ഖത്തറിലാണ് താമസമെങ്കിലും നാട്ടില്‍ അവധിക്ക് എത്തുമ്പോഴൊക്കെ തഹ്സിന്റെ ലോകം ഫുട്ബാള്‍ ഗ്രൗണ്ടാണ്. പ്രായവ്യത്യാസമില്ലാതെ പ്രദേശത്തെ ഫുട്ബാള്‍ പ്രേമികളുമായി സൗഹൃദം സ്ഥാപിക്കാനും പന്തുതട്ടാനും തഹ്സിൻ സമയം കണ്ടെത്താറുണ്ട്.
വളപട്ടണം തങ്ങള്‍വയലിലെ ഗ്രൗണ്ടില്‍ തഹ്സിനോടൊപ്പം കളിച്ച ഓർമ്മകള്‍ അതിരറ്റ ആവേശത്തോടെയാണ് പ്രാദേശിക ക്ലബ്ബായ 'എക്സ് ഗൈഡ്' ടീമംഗങ്ങളായ ഹനീഫ, സാക്കിർ, അസ്നീത്, ജസീം, റിഷാദ്, നാസില്‍ തുടങ്ങിയവർ പങ്കുവെക്കുന്നത്. മൈതാനത്തെ തഹ്സിന്റെ മനോഹരമായ ചുവടുവെപ്പുകളും കളി മികവും വളപട്ടണത്തിന് മാത്രമല്ല, മുഴുവൻ കേരളത്തിനും അഭിമാനമാണെന്ന് ഇവർ ഒരേസ്വരത്തില്‍ പറയുന്നു.
