
ന്യൂഡല്‍ഹി: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള രാഷ്ട്രീയ ചർച്ചകള്‍ക്കായി ദേശീയ തലസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന് ആവേശകരമായ സ്വീകരണം. കേരള ഹൗസില്‍ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സതീശനെ വരവേറ്റത്.
ഇന്ന് പുലർച്ചെ ഡല്‍ഹിയിലെത്തിയ വി.ഡി. സതീശനെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. വിദ്യാർത്ഥികള്‍ അദ്ദേഹത്തെ തോളിലേറ്റിയാണ് കേരള ഹൗസിലേക്ക് ആനയിച്ചത്.
"കേരളം യുഡിഎഫ് തൂക്കി" എന്നെഴുതിയ കേക്ക് മുറിച്ചും "കണ്ണേ കരളേ വിഡിഎസ്സേ" എന്ന മുദ്രാവാക്യം വിളിച്ചും അവർ വിജയാഘോഷം പങ്കിട്ടു.
സംസ്ഥാനത്താകെ സതീശന് അനുകൂലമായ വികാരമാണുള്ളതെന്ന് പ്രവർത്തകർ അവകാശപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയെ കണ്ടെത്താൻ എഐസിസി നിയോഗിച്ച നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു
മുഖ്യമന്ത്രി പദത്തിനായി വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള പോരാട്ടം മുറുകുന്നതോടെ ഹൈക്കമാൻഡ് ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് കേരളം. വരും മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിർണായക കൂടിക്കാഴ്ചകള്‍ നടക്കും.
