
ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും രാജിസന്നദ്ധ അറിയിച്ച് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ.
വർഗീസ് .പി. പുന്നൂസിന് കത്ത് നല്‍കി.
പുതിയ സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ മുൻകൂട്ടി തന്നെ ഇരുവരും രാജിക്കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ രണ്ട് പേരും ജോലിത്തിരക്കിൻ്റെ പേരിലാണ് രാജിക്കത്ത് നല്‍കുന്നതെന്നാണ് പ്രിൻസിപ്പലിനെ അറിയിച്ചിട്ടുള്ളത്.
എന്നാല്‍ പ്രിൻസിപ്പല്‍ വിവരം ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചതായും സർക്കാർ തീരുമാനം വരുന്നതുവരെ തല്‍സ്ഥിതി തുടരുവാൻ ഇരുവർക്കും നിർദേശം നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍, ഡോ ജയകുമാർ 16,000-ത്തിലധികം ഓപ്പണ്‍ ഹാർട്ട് ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരു കാത്ത് ലാബ് സ്ഥാപിക്കുന്നതിലെ കാലതാമസം കാരണം കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയ 2008 ല്‍ മാത്രമാണ് ആരംഭിച്ചത്.
സങ്കീർണ്ണമായ ഓപ്പണ്‍ ഹാർട്ട് ശസ്ത്രക്രിയകളുടെ പ്രയോജനം എല്ലാവർക്കും ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗത്തിനെ പുതിയ ഉയരങ്ങളിലെത്തിച്ചു.
പത്തിലേറെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി, ഇന്ത്യയിലെ ഏതൊരു സർക്കാർ മെഡിക്കല്‍ കോളജിനെ സംബന്ധിച്ചും ഇതൊരു റെക്കോഡാണ്.
ഇത്രയും തിരക്കുള്ള ഡോക്ടറെ സൂപ്രണ്ട് പദവിയില്‍ നിയമിച്ചത് അദ്ദേഹത്തോട് ചെയ്ത ക്രൂരത കൂടെ ആയിരുന്നു. പുലർച്ചെ നാല് വരെ ഡോ. ജയകുമാറിനു പലപ്പോഴും തിരക്ക് ഉണ്ട്.
പിന്നീട് ഉറങ്ങിയ ശേഷം രാവിലെ ഏഴിന് വീണ്ടും ജോലിക്ക് എത്തും. ഇതിനിടെ വേണം സൂപ്രണ്ട് പദവി കൂടി നിർവഹിക്കാൻ. തിരക്കുള്ള ഡോക്ടർമാരെ സൂപ്രണ്ടാക്കുന്ന നടപടി യുഡിഎഫ് ആവർത്തിക്കരുതെന്ന ആവശ്യമാണ് ഉയരുന്നത്.
