Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കോഴിക്കോട് മലയോര മേഖലയില്‍ കനത്തമഴ; വ്യാപക മണ്ണിടിച്ചില്‍. താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുന്നു

Sathyam Online 6 days ago

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.


വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍, വയനാട് ജില്ലയില്‍ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയില്‍ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


താമരശ്ശേരി ചുരത്തിലൂടെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുതുപ്പാടി, ഈങ്ങാപ്പുഴ പ്രദേശങ്ങളില്‍ വ്യാപക വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ് നേരിടുന്നത്.


ഈങ്ങാപ്പുഴ ടൗണിലും പയോണയിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുണ്ട്. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൈതപ്പൊയില്‍-നോളജ് സിറ്റി-കോടഞ്ചേരി വഴിയാണ് നിലവില്‍ തിരിച്ചുവിടുന്നത്.


അതേസമയം, കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദല്‍ പാത ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.


കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴ തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയര്‍ത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളില്‍ വെള്ളം കയറി.


മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയര്‍ത്തി മഴ തുടരുകയാണ്. നഗരമേഖലകളിലെ റോഡുകളില്‍ വലിയ വെളളക്കെട്ടാണുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online