
കോട്ടയം: കുറഞ്ഞു തുടങ്ങിയ ഗ്യാസ് വില വീണ്ടും കുതിച്ചു കയറുമോ..ഇറാനും യുഎസും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെ ആശങ്ക ശക്തമാകുന്നു.
ഗാർഹിക സിലിണ്ടറിൻ്റെ വില എണ്ണ കമ്പനികള്‍ കുറച്ചില്ലെങ്കിലും വാണിജ്യ സിലിണ്ടറിൻ്റെ വിലയില്‍ 183 രൂപയുടെ കുറവ് വരുത്തിയിരുന്നു ഇതിനിടെയായ് അമേരിക്ക വീണ്ടും സംഘർഷം തുടങ്ങിയത്.
കപ്പല്‍ ഗതാഗതം സാധാരണ നിലയിലേക്ക് എത്തിയതോടെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഇന്ധനവില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ സംഭവവികാസങ്ങള്‍ ഈ സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ക്ക് തിരിച്ചടിയായി. ഭൗമരാഷ്ട്രീയ ആശങ്കകള്‍ ശക്തമായതോടെ നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പ് നടത്തിയതാണ് ഓഹരി വിപണിയില്‍ എണ്ണക്കമ്പനികളുടെ ഇടിവിന് കാരണമായത്.
പ്രധാന പൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിലയാണ് വലിയതോതില്‍ ഇടിഞ്ഞത്.
ഇറാനില്‍ ആദ്യ മിസൈല്‍ വീണ് മണിക്കൂറുകള്‍ക്കകം ക്രൂഡ് വില ഏഴ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബാരലിന് 70 ഡോളറിന് അടുത്തെത്തിയ ബ്രെന്റ് ക്രൂഡ് നിലവില്‍ 80 ഡോളറിനടുത്താണ്.
സമാധാന കരാര്‍ പൊളിഞ്ഞെന്നും ഇനി ചര്‍ച്ചയില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവന എണ്ണയെ വീണ്ടും തിളപ്പിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ് ക്രൂഡ് വില ഉയരുന്നത്.
ഫെബ്രുവരി 28ന് ആരംഭിച്ച മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഇന്ത്യയുടെ എണ്ണ വാങ്ങല്‍ ചെലവേറിയതാക്കിയിരുന്നു. നിലവില്‍ എണ്ണലഭ്യതയില്‍ പ്രതിസന്ധിയില്ലെങ്കിലും യുദ്ധം വീണ്ടും ആരംഭിച്ചാല്‍ സ്ഥിതി രൂക്ഷമാകും.
23 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ക്രൂഡ് വില്ക്കാന്‍ സൗദി അറേബ്യ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 11 ഡോളറോളം ബാരലിന് കുറച്ചു വില്ക്കാനായിരുന്നു നീക്കം. യുഎഇ അവരുടെ ഉത്പാദനം റെക്കോഡ് തലത്തിലേക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക നിലനില്പിനും തിരിച്ചടിയാകും.
