
തിരുവനന്തപുരം: നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി) നിർണായക യോഗത്തില്‍ പങ്കെടുക്കാതെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.
പ്രശാന്ത്.
മൃഗശാല വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായ പ്രശാന്ത് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിലും പകരം താഴെയുളള ഉദ്യോഗസ്ഥരെ അയച്ചതിലും ഭരണപക്ഷ എം.എല്‍.എമാർ അടക്കമുള്ള കമ്മിറ്റി അംഗങ്ങള്‍ ശക്തമായ അമർഷം രേഖപ്പെടുത്തി.
ഉദ്യോഗസ്ഥന്റെ നടപടി നിയമസഭയോടുള്ള അവഹേളനമാണെന്നാണ് പി.എ.സിയുടെ വിലയിരുത്തല്‍. വകുപ്പ് സെക്രട്ടറിമാർ നിയമസഭാ കമ്മിറ്റിക്ക് മുൻപില്‍ ഹാജരാകാത്തതില്‍ സ്പീക്കറെയും സർക്കാരിനെയും അതൃപ്തി അറിയിക്കാനാണ് പി.എ.സിയുടെ തീരുമാനം.
കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനായിട്ടാണ് പി.എ.സി മൃഗശാല വകുപ്പ് സെക്രട്ടറിയെ നേരിട്ട് വിളിച്ചു വരുത്താൻ തീരുമാനിച്ചത്.
തുടർന്ന് പി.എ.സി ചെയർമാൻ കെ.എൻ. ബാലഗോപാല്‍ എം.എല്‍.എയും മറ്റു ജനപ്രതിനിധികളും യോഗസ്ഥലത്ത് കാത്തിരുന്നെങ്കിലും എൻ. പ്രശാന്ത് എത്തിയില്ല.
സെക്രട്ടറിയേറ്റില്‍ സന്നിഹിതനായിരുന്നിട്ടും ഫോണില്‍ ബന്ധപ്പെട്ടിട്ടുപോലും യോഗത്തില്‍ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായില്ലെന്നാണ് പരാതി. പ്രശാന്തിനു പകരം ഹാജരാകാനെത്തിയ കീഴുദ്യോഗസ്ഥരെ കമ്മിറ്റി യോഗത്തില്‍ നിന്ന് പുറത്താക്കി.
അടിയന്തരമായി നടപടിക്രമങ്ങള്‍ പൂർത്തിയാക്കാതെ ബില്‍ നല്‍കിയതിലൂടെ സി.&എ.ജി സംഘം കണ്ടെത്തിയ കാര്യങ്ങളെ പ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട സ്പെഷ്യല്‍ സെക്രട്ടറി തന്നെ യോഗം ബഹിഷ്കരിച്ചത് ജനാധിപത്യ ഭരണസംവിധാനത്തോടുള്ള വെല്ലുവിളി ആണെന്ന് അംഗങ്ങളായ മാത്യു കുഴല്‍നാടൻ, തോമസ് ഉണ്ണിയാടൻ, കെ. രാജൻ എന്നിവർ കമ്മിറ്റിയില്‍ പറഞ്ഞത്.
അതേസമയം, കെ. ബിജു ഐ.എ.എസ്, അനുപമ ഐ.എ.എസ്, അഞ്ജന ഐ.എ.എസ് എന്നിവർ വൈകിയാണെങ്കിലും യോഗത്തില്‍ പങ്കെടുത്തു.
ജനാധിപത്യ ഭരണസംവിധാനത്തില്‍ ഉദ്യോഗസ്ഥവൃന്ദത്തെയും സർക്കാരിനെയും നിയമസഭയോടും ജനങ്ങളോടും ഉത്തരം പറയാൻ ബാധ്യസ്ഥരാക്കുന്ന ഏറ്റവും ശക്തമായ സമിതിയാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി.
പൊതു ഖജനാവില്‍ നിന്നുള്ള ഓരോ രൂപയും നിയമസഭ അനുവദിച്ച് നല്‍കിയ ആവശ്യങ്ങള്‍ക്ക് മാത്രമാണോ ചെലവഴിച്ചതെന്ന് പരിശോധിക്കുന്നത് പി.എ.സി ആണ്.
കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറല്‍ സമർപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകള്‍ വിശദമായി പരിശോധിച്ച്, സാമ്പത്തിക അപാകതകളും അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നത് ഈ സമിതിയുടെ പ്രധാന ചുമതലയാണ്.
സർക്കാരിന്റെ സാമ്പത്തിക വിനിയോഗത്തില്‍ വീഴ്ച വരുത്തുന്ന പ്രിൻസിപ്പല്‍ സെക്രട്ടറിമാർ ഉള്‍പ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും തെളിവെടുക്കാനും പി.എ.സിക്ക് പൂർണ്ണ അധികാരമുണ്ട്.
ജനപ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുക എന്നത് ഏതൊരു ഉദ്യോഗസ്ഥന്റെയും ഭരണഘടനാപരമായ ബാധ്യതയാണ്. അതില്‍ വീഴ്ച വരുത്തുന്നത് നിയമസഭാ അവകാശലംഘനമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
നിയമസഭയുടെ അധികാരങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും നിസ്സാരവത്കരിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ തുടരനുബന്ധ നടപടികള്‍ ഉണ്ടാകുമെന്നാണ് സമിതി നല്‍കുന്ന സൂചന.
