
ഏകദേശം മൂന്നര പതിറ്റാണ്ട് മുമ്പാണ് ഞാൻ ആദ്യമായി ന്യൂയോർക്ക് സന്ദർശിച്ചത്. അന്ന് മാനുഷിക നേട്ടങ്ങളുടെ പ്രതീകമായാണ് ആ നഗരം എനിക്ക് അനുഭവപ്പെട്ടത് - ആകാശത്തോളം ഉയർന്നുനില്‍ക്കുന്ന ജനത്തിരക്കുള്ള, ഊർജ്ജസ്വലമായ, മനോഹരമായ ഒരു മഹാനഗരം.
ആകാശചുംബികളായ കെട്ടിടങ്ങള്‍, ആളുകളുടെയും വാഹനങ്ങളുടെയും അനന്തമായ ഒഴുക്ക്, തിളങ്ങുന്ന വെളിച്ചം, മാൻഹട്ടനിലെ അന്തരീക്ഷം, ടൈംസ്വകയറിലെ നൃത്തമാടുന്ന രാത്രികള്‍, രതിയും കാമവും യൊവ്വനവും നിറഞ്ഞ ചുവന്ന തെരുവിലെ പെണ്ണുങ്ങളുടെ ചുവടുവെപ്പുകള്‍ എന്നിവയെല്ലാം മായാത്ത ഒരു മതിപ്പാണ് എന്നിലുണ്ടാക്കിയത്.
(മനോഹരമായ ബ്രൂക്ലിൻ ബ്രിഡ്ജ്)
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായിരുന്ന എംപയർ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ വമ്പൻ ഉയരത്തിലേക്ക് നോക്കിയപ്പോള്‍ ഞാൻ അതിശയിച്ചു.
കേവലം പതിമൂന്നു മാസങ്ങള്‍ കൊണ്ടാണ് ഈ നൂറ്റിരണ്ട്‍ നിലയങ്ങള്‍ പണിതത്. മനുഷ്യർക്ക് വേണ്ടിവന്നാല്‍ പലതും നേടാനാകുമെന്ന് ഞാൻ വിസ്മയിച്ചത് ഇപ്പോഴും ഓർക്കുന്നു.
ടൈംസ് സ്ക്വയർ ആധുനിക അമേരിക്കയുടെ ഊർജ്ജത്തെ പ്രതിനിധീകരിക്കുന്നതായി അന്നെനിക്ക് തോന്നിയിരുന്നു. അതേസമയം മാൻഹട്ടനും സ്റ്റാച്യു ഓഫ് ലിബർട്ടിയും ചുറ്റുമുള്ള നഗരദൃശ്യങ്ങളും ഒരിക്കലും ഉറങ്ങാത്ത ഒരു നഗരത്തിന്റെ ചിത്രം മനസ്സില്‍ അവശേഷിപ്പിച്ചു.
(ടൈംസ് സ്ക്വയർ)
മുപ്പത്തിയഞ്ച് വർഷങ്ങള്‍ക്ക് ശേഷം, 2026-ല്‍ ഞാൻ വീണ്ടും ന്യൂയോർക്കിലെത്തി. നഗരത്തിന്റെ ഭൂരിഭാഗവും എനിക്ക് പരിചിതമായി തോന്നി. ആകാശചുംബികളായ കെട്ടിടങ്ങള്‍ അപ്പോഴും അവിടെത്തന്നെയുണ്ടായിരുന്നു, തെരുവുകളില്‍ തിരക്കുണ്ടായിരുന്നു, മാൻഹട്ടൻ അപ്പോഴും ചലനാത്മകവും മോഹങ്ങള്‍ നിറഞ്ഞതുമായിരുന്നു.
ടൈംസ്‌ക്വായറിന് പഴയ താളലയമില്ല. എന്നിരുന്നാലും എന്നെ സംബന്ധിച്ചിടത്തോളം ന്യൂയോർക്ക് പഴയതുപോലെയല്ലായിരുന്നു. എന്തോക്കൊയോ മാറ്റങ്ങള്‍ വന്നിരിക്കുന്നു.
അവ കെട്ടിടങ്ങളിലോ സൊഹ്‌റാൻ മാംദാനിയുടെ പുതിയ ഭരണത്തിലോ അല്ല. ലോകത്തിലെ ഏറ്റവും വലിയ സിറ്റിയുടെ നൂറ്റിപന്ത്രണ്ടാമത് മേയറായി മാംദാനിയും ന്യൂയോർക്കിനെ വ്യത്യസ്ഥമാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, എന്നെ സംബന്ധിച്ചടുത്തോളം ന്യൂയോർക്കിന് മാറ്റങ്ങളില്ല, മറിച്ച് എന്റെ മനസ്സിനായിരുന്നു ആ മാറ്റം സംഭവിച്ചത്.
(ന്യൂയോർക് മേയർ)
ഒരു ഭീകരകരമാണത്തിന്റെ ഓർമകളില്‍
എന്റെ രണ്ട് സന്ദർശനങ്ങളും തമ്മിലുള്ള ഇടവേളയില്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന ഭീകരാക്രമണങ്ങളിലൊന്നിന് ലോകം സാക്ഷ്യം വഹിച്ചു.
2001 സെപ്റ്റംബർ 11-ലെ ആക്രമണങ്ങള്‍. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകർച്ച ന്യൂയോർക്കിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. അതിലുപരി, സുരക്ഷ, ഭീകരവാദം, യുദ്ധം, മനുഷ്യന്റെ ദുർബലത എന്നിവയെ ലോകം നോക്കിക്കാണുന്ന രീതിയെത്തന്നെ അത് മാറ്റി.
(ന്യൂയോർക് നഗരത്തില്‍ ഉയർന്നു നില്‍ക്കുന്ന ട്വിൻ ടവർ)
ഈ വലിയ വാണിജ്യ തലസ്ഥാനത്ത് ഒരിക്കല്‍ക്കൂടി എന്റെ കാല്‍പാദങ്ങള്‍ വെച്ചപ്പോള്‍ ഞാൻ ഒരു നിമിഷം അമ്പരന്നു. ഇവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ നിന്ന് എനിക്ക് പൂർണ്ണമായും ഒഴിഞ്ഞുമാറാനായില്ല.
അത്യന്തം ശക്തവും തോല്‍പ്പിക്കാനാവാത്തതുമെന്ന് തോന്നിയിരുന്ന ഒരു നഗരത്തിന്, സാങ്കേതികമായും സാമ്പത്തികമായും ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന സമൂഹങ്ങള്‍ പോലും ദുർബലമാണെന്ന യാഥാർത്ഥ്യം പെട്ടെന്ന് ബോധ്യപ്പെട്ടു.
ലോകം ഞെട്ടി ഉണർന്നപ്പോള്‍ കേട്ടത്
25 വർഷം മുമ്പ്, സപ്തംബർ പതിനൊന്ന് തികച്ചും സാധാരണമായ ഒരു ദിവസമായിരുന്നു അമേരിക്കൻ നിവാസികള്‍ക്ക്. ആ പ്രഭാതത്തിലെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറിമറിഞ്ഞു. അല്‍-ഖ്വയ്ദ അംഗങ്ങള്‍ റാഞ്ചിയ വിമാനങ്ങള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിച്ചു.
രാത്രികളെ പകലാക്കിമാറ്റുന്ന ടൈംസ്‌ക്വറിലെ ജനങ്ങള്‍ ഉറക്കച്ചവയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഭയാനകമായ പൊട്ടിത്തെറിയുടെ ശംബ്ദവും പുകച്ചുരുളുകളാള്‍ മൂടപ്പെട്ട നഗരവുമായി മാറിയത് നിമിഷങ്ങള്‍ കൊണ്ടാണ്.
അവ കൂറ്റൻ കെട്ടിടങ്ങളെ തീജ്വാലകളുടെയും പുകയുടെയും കൂമ്പാരമാക്കി മാറ്റുകയും ഒടുവില്‍ ആ കെട്ടിടങ്ങള്‍ പൊടിപടലങ്ങളുടെയും അവശിഷ്ടങ്ങളുടെയും നടുവില്‍ തകർന്നു വീഴുകയും ചെയ്തു.
2001 സെപ്റ്റംബർ 11-ന് റാഞ്ചിയ രണ്ട് വിമാനങ്ങള്‍ ന്യൂയോർക്കിലെ വേള്‍ഡ് ട്രേഡ് സെന്റർ ടവറുകളിലേക്ക് ഇടിച്ചുകയറി. മൂന്നാമതൊരെണ്ണം വാഷിംഗ്ടണ്‍ ഡി.സി.ക്ക് സമീപമുള്ള പെന്റഗണിലും പതിച്ചു.
റാഞ്ചികളുമായി യാത്രക്കാർ നടത്തിയ ചെറുത്തുനില്‍പ്പിനൊടുവില്‍ നാലാമത്തെ വിമാനം പെൻസില്‍വാനിയയില്‍ തകർന്നു വീണു. ഈ ആക്രമണങ്ങളില്‍ ഏകദേശം 3,000 പേർ കൊല്ലപ്പെട്ടു. ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദിവസങ്ങളിലൊന്നായി 9/11.
ഈ വിമാനങ്ങള്‍ കെട്ടിടങ്ങളില്‍ ഇടിച്ചുകയറിയതോടെ രണ്ട് ഉരുക്ക് കട്ടിടങ്ങളും പുകച്ചുരുളുകളോടെ നിലം പതിച്ചു. അമേരിക്കയെയും ലോകത്തെയും മാറ്റിമറിക്കുകയും ചെയ്ത ഒരു ദിവസമായിരുന്നു അത്.
ബ്ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വാട്‌സണ്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'കോസ്റ്റ്സ് ഓഫ് വാർ' (Costs of War) എന്ന ഗവേഷണ പദ്ധതിയെക്കുറിച്ചു ഞാൻ വായിച്ചിരുന്നു. അതില്‍ 9/11-ന് ശേഷമുള്ള യുദ്ധങ്ങള്‍ ഉണ്ടാക്കിയ വലിയ മാനുഷികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകത്തെ ബോധവല്‍ക്കരിക്കുന്നുണ്ട്.
അതിന്റെ വിശാലമായ സന്ദേശം അവഗണിക്കാൻ പ്രയാസമാണ്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ യുദ്ധക്കളത്തിനപ്പുറത്തേക്ക് വ്യാപിക്കുകയും എണ്ണമറ്റ ജീവിതങ്ങളെ ബാധിക്കുകയും വൻതോതില്‍ പണം ചെലവഴിക്കാൻ ഇടയാക്കുകയും ചെയ്തു. ഇന്നും അതിന്റെ അനുരണനങ്ങള്‍ ലോകം ശ്രവിച്ചുകൊണ്ടിരിക്കുന്നു.
അതുകൊണ്ട് തന്നെ 2026-ല്‍ അമേരിക്കയിലേക്കുള്ള എന്റെ യാത്ര കേവലം കാഴ്ചകള്‍ കാണാനുള്ള ഒരു യാത്ര എന്നതിലുപരിയായി മാറി. ഗംഭീരമായ കെട്ടിടങ്ങളിലൂടെയും മ്യൂസിയങ്ങളിലൂടെയും സാങ്കേതിക നേട്ടങ്ങളിലൂടെയും മാത്രമല്ല ആധുനിക ലോകത്തെ രൂപപ്പെടുത്തിയ യുദ്ധങ്ങളുടെയും ഭീകരവാദത്തിന്റെയും ഓർമ്മകളിലൂടെയും കൂടിയാണ് ഞാൻ ആ രാജ്യത്തെ നോക്കിക്കണ്ടത്.
അനവസരത്തിലും അകാരണമായും ഇന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 2026 ഫിബ്രവരിയില്‍ തുടങ്ങിവെച്ച ഇറാൻ ആക്രമണം ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.
സമാനതകളില്ലാത്ത ഭീകരതകള്‍
2001 സെപ്റ്റംബർ 11-ന് ശേഷം ഭരണകൂട സംവിധാനങ്ങളിലൂടെയും ആ വിപരീത പ്രക്രിയ പ്രവർത്തിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഇറാഖ് അധിനിവേശമായിരുന്നു അതിന്റെ ഏറ്റവും വിനാശകരമായ പ്രകടനം.
എന്നാല്‍ അതിന്റെ യുക്തി അതിനപ്പുറത്തേക്കും വ്യാപിച്ചു. വിമാനത്താവളങ്ങള്‍, അതിർത്തികള്‍, കുടിയേറ്റ നയങ്ങള്‍, വിവരശേഖരങ്ങള്‍, തൊഴിലിടങ്ങള്‍, വിദ്യാലയങ്ങള്‍, സാധാരണ മനുഷ്യബന്ധങ്ങള്‍ എന്നിവയിലെല്ലാം ആ ചിന്താഗതി കടന്നുകയറി.
കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുള്ള ബാധ്യതയുടെ രീതി മാറിമറിഞ്ഞു. നിരപരാധിയായാല്‍ മാത്രം പോരാ എന്ന അവസ്ഥയായി. താൻ അപകടകാരിയല്ലെന്ന് ആവർത്തിച്ചും പലപ്പോഴും അപമാനകരമായ രീതിയിലും തെളിയിക്കേണ്ടി വന്നു. പലരുടെയും യാത്രകളെപോലും അത് ബാധിച്ചു. ഭീകരത ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടിക നീണ്ടു തുടങ്ങി.
സർക്കാരുകള്‍ ചില ഭീഷണികളെ പെരുപ്പിച്ചു കാണിച്ചു എന്നത് മാത്രമല്ല ഇതിലെ ദുരന്തം. മറിച്ച്, ഭാവിയെക്കുറിച്ച് മെനഞ്ഞെടുത്ത സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യാനോ തിരുത്താനോ കഴിയാത്ത അവസ്ഥ സംജാതമായി എന്നതാണ് പ്രധാനം.
ഇതുവരെ സംഭവിക്കാത്ത ഒരു കാര്യത്തെ എങ്ങനെയാണ് തെറ്റാണെന്ന് തെളിയിക്കുക? 'സാധ്യത' എന്നത് തന്നെ തെളിവായി മാറിയതോടെ, വരാനിരിക്കുന്നതിനെ തടയുക എന്ന പേരില്‍ ഏത് നടപടിയെയും ന്യായീകരിക്കാൻ ഭരണകൂടത്തിന് കഴിയുന്ന അവസ്ഥയായി.
ഈ മാറ്റം സൃഷ്ടിച്ച യുദ്ധങ്ങളെയും നിയമങ്ങളെയും അപേക്ഷിച്ച് ഈ മാറ്റം തന്നെ കുറഞ്ഞ ശ്രദ്ധയേ നേടിയുള്ളൂ എന്നതാകാം ഇതിന് കാരണം. ജനാധിപത്യ തത്വങ്ങള്‍ എടുത്തുമാറ്റുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടല്ല അത് വന്നത് മറിച്ച് ജാഗ്രതയുടെ മറവില്‍ അത് പൊതുജീവിതത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു.
അസാധാരണമായ നടപടികള്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് ഉറപ്പ് ലഭിച്ചതുകൊണ്ട് പൗരന്മാർ അവ അംഗീകരിച്ചു. എന്നാല്‍ ഭയത്തിന് സ്വാഭാവികമായൊരു കാലാവധിയില്ല. പ്രത്യേകിച്ചും ഭയം എത്രത്തോളം പ്രയോജനകരമാണെന്ന് ഭരണകൂട സംവിധാനങ്ങള്‍ തിരിച്ചറിയുമ്പോള്‍.
മാറ്റങ്ങള്‍ അനിവാര്യമായിത്തീരുമ്പോള്‍
ഇരുപത്തിയഞ്ച് വർഷങ്ങള്‍ക്കിപ്പുറവും നാം ആ വിപരീത അവസ്ഥയില്‍ തന്നെയാണ് ജീവിക്കുന്നത്. പ്രെഡിക്റ്റീവ് പോലീസിംഗ് (കുറ്റകൃത്യം നടക്കും മുൻപേ പ്രവചിച്ചുള്ള പോലീസ് നടപടി), അല്‍ഗോരിതം വഴിയുള്ള നിരീക്ഷണം, കരുതല്‍ തടങ്കല്‍, യാത്രാ വിലക്കുകള്‍, കൂട്ടായ സംശയം എന്നിവയെല്ലാം 'സാധ്യത'യ്ക്ക് വസ്തുതയേക്കാള്‍ മുൻഗണന ലഭിക്കുന്ന ഒരു ലോകത്തിന്റെ ഭാഗമാണ്. ഇതൊക്കെ ഭരണകൂട നിയന്ത്രണങ്ങള്‍ക്ക് അനിവാര്യമാണെന്ന് അവർ തന്നെ തീരുമാനിക്കുന്നു.
സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളെ ഭയപ്പെടാൻ സെപ്റ്റംബർ 11 ജനാധിപത്യ രാജ്യങ്ങളെ പഠിപ്പിച്ചു. എന്നാല്‍, അത്തരം കാര്യങ്ങള്‍ക്ക് മുൻകൂട്ടി ശിക്ഷ നല്‍കാൻ അവരെ പഠിപ്പിച്ചു എന്നതാണ് അതിന്റെ കൂടുതല്‍ ദീർഘകാലം നിലനിന്ന വിജയം.
സ്വപ്‍ന നഗരിയുടെ ഭാവി
ന്യൂയോർക്ക് ഇന്നും സ്വപ്നങ്ങളുടെ നഗരമായി തുടരുന്നു. അവസരങ്ങളും സമൃദ്ധിയും മെച്ചപ്പെട്ട ഭാവിയും തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടേക്ക് എത്തുന്നു.
മനുഷ്യന്റെ ബുദ്ധിശക്തി, ശാസ്ത്രം, എഞ്ചിനീയറിംഗ് ദൃഢനിശ്ചയം എന്നിവയ്ക്ക് എന്തെല്ലാം നേടാനാകുമെന്ന് ഇവിടുത്തെ അംബരചുംബികളായ കെട്ടിടങ്ങള്‍ വിളിച്ചോതുന്നു.
എന്നിരുന്നാലും, ഭൗതികമായ ശക്തിക്ക് മനുഷ്യരെ പൂർണ്ണമായും സുരക്ഷിതരാക്കാൻ കഴിയില്ലെന്ന് ഈ നഗരത്തിന്റെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ മുതല്‍ ആധുനിക സാങ്കേതികവിദ്യയുടെ കേന്ദ്രങ്ങള്‍ വരെ അമേരിക്കയിലുടനീളം സഞ്ചരിച്ചപ്പോള്‍ അവയ്ക്കിടയിലുള്ള ഒരു പൊതുവായ കണ്ണിയെ എനിക്ക് തിരിച്ചറിയാനായി.
ആയിരക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവരും തങ്ങളുടെ ലോകത്തെ മനസ്സിലാക്കാനും രൂപപ്പെടുത്താനും പരിശ്രമിച്ചവരുമായ മനുഷ്യരെ സ്റ്റോണ്‍ഹെഞ്ച് (Stonehenge) എന്നെ ഓർമ്മിപ്പിച്ചു.
ഭൂമിയുടെ അതിരുകള്‍ കടന്നുള്ള യാത്രയെന്ന അസാധാരണമായ ശാസ്ത്രീയ നേട്ടം നാസയില്‍ (NASA) വെച്ച് ഞാൻ കണ്ടു. ലോസ് ഏഞ്ചല്‍സിലും മറ്റ് പ്രമുഖ അമേരിക്കൻ നഗരങ്ങളിലും ആധുനിക നാഗരികതയുടെ അപാരമായ ശക്തി ഞാൻ തിരിച്ചറിഞ്ഞു.
മനുഷ്യന്റെ നിസ്സഹായത
എന്നാല്‍ ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു സത്യം അവശേഷിക്കുന്നു. മനുഷ്യർ ഇപ്പോഴും നിസ്സഹായനാണെന്ന സത്യം.
നൂറുകണക്കിന് മീറ്റർ ഉയരമുള്ള അംബരചുംബികള്‍ നമുക്ക് നിർമ്മിക്കാം. ഭൂമിയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് ബഹിരാകാശ പേടകങ്ങള്‍ അയക്കാം. മണിക്കൂറുകള്‍ക്കുള്ളില്‍ സമുദ്രങ്ങള്‍ താണ്ടാനും ദശലക്ഷക്കണക്കിന് ആളുകളെ തല്‍ക്ഷണം ബന്ധിപ്പിക്കാനും നമുക്ക് സാധിക്കും.
നാഗരിതകളെയും നഗരങ്ങളെയും നശിപ്പിക്കാൻ ശേഷിയുള്ള ആയുധങ്ങള്‍ സൃഷ്ടിക്കാനും നമുക്ക് കഴിയും. എന്നിട്ടും സാധാരണ മനുഷ്യർക്ക് സമാധാനവും സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ നാം ഇപ്പോഴും പാടുപെടുന്നു.
മനോഹരമായ പല ഓർമ്മകളും പേറിക്കൊണ്ട് 2026 ഓഗസ്റ്റില്‍ ഞാൻ എന്റെ അമേരിക്കൻ യാത്ര അവസാനിപ്പിച്ചത്. എന്നാല്‍ അതോടൊപ്പം മറ്റൊന്നു കൂടി ഞാൻ മനസ്സില്‍ സൂക്ഷിച്ചു. മനുഷ്യരാശിയെക്കുറിച്ചുള്ള നിശബ്ദമായ ഭയവും ആഴത്തിലുള്ള ചിന്തയും.
എന്റെ ആദ്യ സന്ദർശനവേളയിലെ അമേരിക്ക മനുഷ്യന്റെ ആത്മവിശ്വാസത്തെയാണ് വളർത്തിയത്. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം ഞാൻ കണ്ട അമേരിക്ക മനുഷ്യന്റെ നേട്ടങ്ങളെയും ഒപ്പം അവന്റെ നിസ്സഹായാവസ്ഥയെയും പ്രതിനിധീകരിച്ചു. ഭരണത്തിലെ അനഭിലഷണീയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത ഒരു ജനത നിസ്സഹായരായി മാറിപ്പോയിരിക്കുന്നു.
യാത്രകള്‍ നമ്മെ ആത്യന്തികമായി പഠിപ്പിക്കുന്നത് മനുഷ്യനെകുറിച്ചറിയാനാണ്, പക്ഷെ ഓരോ യാത്രയിലും ഞാൻ ദർശിച്ചത് മനുഷ്യന്റെ നിസ്സാരതയാണ്. അവന്റെ കഴിവുകള്‍ ഏതോ നിസ്സഹായതയിലേക്ക് അവനെ കൊണ്ടുചെന്നെത്തിക്കുന്നതായി എനിക്ക് തോന്നി. പുതിയ സ്ഥലങ്ങള്‍ കാണാനാണ് നാം യാത്ര ചെയ്യുന്നത്, എന്നാല്‍ ഒടുവില്‍ നാം നമ്മളെക്കുറിച്ച് തന്നെ എന്തെങ്കിലും കണ്ടെത്തുന്നു.
സ്റ്റോണ്‍ഹെഞ്ച് മുതല്‍ നാസ വരെ, സ്റ്റാച്യു ഓഫ് ലിബർട്ടി മുതല്‍ മാൻഹട്ടനിലെ അംബരചുംബികള്‍ വരെ, പുരാതന ശിലകള്‍ മുതല്‍ ബഹിരാകാശ സാങ്കേതികവിദ്യ വരെ - മനുഷ്യരാശിയുടെ യാത്ര അസാധാരണമാണ്. എന്നിരുന്നാലും നാം എവിടെ പോയാലും, എന്ത് നിർമ്മിച്ചാലും, എത്രത്തോളം പുരോഗതി പ്രാപിച്ചാലും, ഒരു സത്യം മാറ്റമില്ലാതെ തുടരുന്നു. മനുഷ്യനിലെ നിസ്സഹായാവസ്ഥ.
മനുഷ്യരാശി അപാരമായ ശക്തി കൈവരിച്ചിട്ടുണ്ട്, പക്ഷേ സ്വന്തം നിസ്സഹായാവസ്ഥയെ അതിജീവിക്കാൻ അവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ, നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ നേട്ടം മറ്റൊരു ഗ്രഹത്തിലെത്തുക എന്നതല്ല, മറിച്ച് ഈ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാൻ പഠിക്കുക എന്നതാണ്.
-ഹസ്സൻ തിക്കോടി (hassanbatha@gmail.com, 9747883300)
