
കൊച്ചി: ഓപ്പറേഷൻ സ്റ്റീല്‍ ബേഡിൻ്റെ ഭാഗമായി നടന്ന പരിശോധനയില്‍ രണ്ട് ക്രിമിനലുകള്‍ കൂടി പിടിയില്‍.
അന്തിക്കാട് പെരിങ്ങോട്ടുകര കിഴക്കുമുറി അയ്യാട്ട് വീട്ടില്‍ രാഗേഷ് (കായ്ക്കുരു രാഗേഷ് 42), വാടാനപ്പള്ളി ഗണേശ മംഗലം മേപ്പറമ്പില്‍ വീട്ടില്‍ ജുഗല്‍ ( 21 ) എന്നിവരെയാണ് അങ്കമാലി പൊലീസ് സാഹസികമായി പിടികൂടിയത്.
അറുപതോളം കേസുകളിലെ പ്രതിയാണ് രാഗേഷ്. ഹൈവേ കൊള്ള കേസില്‍ കർണാടകയിലെ ജയിലില്‍നിന്നും കഴിഞ്ഞ ജൂണ്‍ അവസാനമാണ് ഇയാള്‍ പുറത്തിറങ്ങിയത്.
11 കേസുകളില്‍ പ്രതിയാണ് ജുഗല്‍. കാപ്പ ചുമത്തി ഇയാളെ ജില്ലയില്‍നിന്ന് നാട് കടത്തിയിരിക്കുകയാണ്. അങ്കമാലിയില്‍ ഹൈവേ കൊള്ള നടത്തുന്നതിന് ഒത്തുകൂടിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ പിടികൂടിയ രണ്ട് പേർ.
ഞാറയ്ക്കല്‍ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുണ്‍ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പില്‍ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കല്‍ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കല്‍ വീട് ഷെമാൻ മാത്യു (33) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുണ്‍ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ചപ്പോള്‍ കത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
ഇവരില്‍നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലുള്ള ഒരു വീട്ടില്‍ ഒത്തുകൂടിയിരുന്ന മറ്റുള്ളവരെ പിടികൂടിയത്.
ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനം കൊള്ളയടിക്കാനായി പദ്ധതിയിടുകയായിരുന്നു ഇവർ.
ഓപ്പറേഷൻ സ്റ്റീല്‍ ബേഡിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 25 ഓളം ക്രിമിനലുകളെയാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
