
തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വാഹന പരിശോധനയില്‍ ചട്ടലംഘനവും വീഴ്ചയും വരുത്തിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിള്‍സ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാൻ ഉത്തരവ്.
ഉദ്യോഗസ്ഥനായ എൻ. പ്രേംകുമാറിന് നോട്ടീസ് നല്‍കി 15 ദിവസത്തിനകം വിശദീകരണം വാങ്ങി തുടർനടപടികള്‍ സ്വീകരിക്കാൻ ഗതാഗത മന്ത്രി സി.പി. ജോണ്‍ ഗതാഗത സെക്രട്ടറിക്ക് നിർദേശം നല്‍കി.
ഇതിനുപുറമെ, മോട്ടോർ വാഹന വകുപ്പില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട നവീകരണ പ്രവർത്തനങ്ങള്‍ക്കായി സമയബന്ധിതമായ ആക്ഷൻ പ്ലാൻ തയ്യാറാക്കാനും, ഇതിന്റെ പുരോഗതി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങളില്‍ റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദ്ദേശിച്ചു.
ഷൗക്കത്ത് അലിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മോട്ടോർ വാഹന വകുപ്പിന്റെ വീഴ്ചകള്‍ മാത്രമാണെന്ന് പൂർണ്ണമായി കരുതാനാകില്ലെന്നാണ് ഗതാഗത സെക്രട്ടറി മന്ത്രിക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
ആത്മഹത്യക്കുറിപ്പിലെ ഗുരുതര ആരോപണങ്ങളെത്തുടർന്ന് അരീക്കോട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രിമിനല്‍ അന്വേഷണം നടത്തിവരുന്നതിന് സമാന്തരമായാണ് വകുപ്പുതലത്തില്‍ വിശദമായ ആഭ്യന്തര അന്വേഷണം നടത്തിയത്.
2025 നവംബർ 13-നാണ് ഷൗക്കത്ത് അലിയുടെ ഓട്ടോറിക്ഷ എഎംവിഐ എൻ. പ്രേംകുമാർ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന്, അപാകതകള്‍ പരിഹരിച്ച് വീണ്ടും വാഹനം ഹാജരാക്കാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചിരുന്നു.
എന്നാല്‍, 1989-ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ 110-ാം ചട്ടം അനുശാസിക്കുന്ന പ്രകാരം അപേക്ഷ നിരസിച്ച വിവരം ഔദ്യോഗിക സിഎഫ്‌ആർആർ ഫോമില്‍ രേഖപ്പെടുത്തി അപേക്ഷകന് രേഖാമൂലം നല്‍കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഈ ചട്ടലംഘനവും നടപടിക്രമങ്ങളിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് എൻ. പ്രേംകുമാറിനോട് ഇപ്പോള്‍ വിശദീകരണം തേടുന്നത്.
ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാത്തതിനാലോ ഇടനിലക്കാർ വഴി സമീപിക്കാത്തതിനാലോ ആണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മനഃപൂർവം നിഷേധിച്ചതെന്ന ആരോപണം സ്ഥിരീകരിക്കാൻ വകുപ്പുതല അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
സ്ഥാപിത താല്പര്യങ്ങളോടെ ഉദ്യോഗസ്ഥൻ ബോധപൂർവം അപേക്ഷ നിരസിക്കാൻ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മോട്ടോർ വാഹന വകുപ്പിലെ പ്രവർത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സമഗ്രമായ ശുപാർശകളും പ്രാഥമിക റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്നസ് ഉള്‍പ്പെടെയുള്ള വാഹന പരിശോധനകള്‍ പൂർണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റണമെന്നും നിലവിലെ മാനുവല്‍ രജിസ്റ്ററുകള്‍ പൂർണ്ണമായി ഒഴിവാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ ഗതാഗത മന്ത്രി നടപടികള്‍ കർശനമാക്കിയത്.
